ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം പാക് ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം ആരംഭിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സൈന്യം അതീവ ജാഗ്രതയോടെ പ്രദേശത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ്. രജൗരി ജില്ലയിലെ താണ്ടി കാസി പ്രദേശത്തും ഡ്രോണ്‍ കണ്ടെത്തി.

രജൗരി സെക്ടറിലെ ദുംഗലനബ്ല പ്രദേശത്തിന് സമീപം ഒന്നിലധികം പാകിസ്ഥാന്‍ ഡ്രോണുകള്‍ കണ്ടതായും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഡ്രോണുകള്‍ വെടിവച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശത്തും പൂഞ്ച് ജില്ലകളിലും സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും അതിര്‍ത്തി കടന്നുള്ള പ്രകോപനങ്ങള്‍ക്കും എതിരെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.