ദില്ലി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യഥാര്‍ത്ഥ ബലാത്സംഗ കേസുകള്‍ തിരിച്ചറിയാന്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു വനിത അഭിഭാഷകയുടെ മറ്റൊരു അഭിഭാഷകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീംകോടതിയുടെ ഈ ഉത്തരവോടെ സമാനമായ എല്ലാ കേസുകളിലും വിധിക്ക് സാധുതയുണ്ട്. 1955 ലെ ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാള്‍ക്ക് വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി വിവാഹിതയായതിനാല്‍ ആരോപണ വിധേയനുമായുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഛത്തീസ്ഗഡ് സ്വദേശിയാണ് 33കാരിയായ പരാതിക്കാരിയും ആരോപണ വിധേയനും. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 2022 സെപ്തംബര്‍ മുതല്‍ അഭിഭാഷകന്‍ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും 2025 ജനുവരി വരെ ബന്ധം തുടര്‍ന്നുവെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ അഭിഭാഷകന്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് പരാതിക്കാരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.