ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായിയുടെ അമ്മയടക്കം അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. 42 കാരനായ അര്‍ജുന്‍ ശര്‍മയാണ് കൊല്ലപ്പെട്ടത്. സ്വത്തിന് വേണ്ടി മകനെ കൊലപ്പെടുത്താന്‍ അമ്മ നല്‍കിയ ക്വട്ടേഷനാണ് യുവ വ്യവസായിയുടെ ജീവന്‍ എടുത്തത്. അര്‍ജുനെ ക്വട്ടേഷന്‍ സംഘം വെടിവെച്ചു കൊല്ലുക ആയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. അമര്‍ദീപ് ഗ്യാസ് ഏജന്‍സിയുടെ ഉടമയായിരുന്ന അര്‍ജുന് ടിബറ്റന്‍ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേല്‍ക്കുന്നത്. പിന്നാലെ ഇയാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അന്വേഷണത്തില്‍ അര്‍ജുന്‍ ശര്‍മയും അമ്മയും തമ്മില്‍ ദീര്‍ഘകാലമായി സ്വത്തുതര്‍ക്കത്തിലാണെന്നും ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

അര്‍ജുന്റെ മരണത്തില്‍ അമ്മ ബീന ശര്‍മയേയും ഗൂഢാലോചന നടത്തിയ രണ്ടുപേരേയും ബൈക്കിലെത്തി വെടിയുതിര്‍ത്തവരെയും ഉള്‍പ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. ബീന ശര്‍മയും കൂട്ടാളികളും 12 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് കൊലപാതകം നടത്തുന്നതിന് സംഘത്തിന് നല്‍കിയത്. ഇതില്‍ മൂന്ന് ലക്ഷം രൂപ ആദ്യം കൈമാറി എന്നാണ് വിവരം. അന്വേഷണത്തില്‍ പൊലീസ് രണ്ട് 315 ബോര്‍ പിസ്റ്റോളുകളും സ്‌കൂട്ടറും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.