ലഖ്നൗ: പെട്രോള്‍ പമ്പില്‍ സ്ഥാപിക്കുകയായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണ് സമാജ്വാദി പാര്‍ട്ടി നേതാവ് ദാരുണമായി മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ നടന്ന സംഭവത്തില്‍ 48-കാരനായ ലാല്‍ ബഹദൂര്‍ യാദവാണ് മരിച്ചത്. തിരക്കേറിയ മാര്‍ക്കറ്റില്‍ നടന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ബാബുഗഞ്ചില്‍ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് ലാല്‍ ബഹദൂര്‍ യാദവ് തന്റെ കാറില്‍ യാത്ര ചെയ്യവെ വീടിന് 500 മീറ്റര്‍ മാത്രം അകലത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ഭാരത് പെട്രോളിയത്തിന്റെ ഏകദേശം 65 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ക്രെയിനിന്റെ സഹായത്തോടെ സ്ഥാപിക്കവെ ക്രെയിനിന്റെ സ്ട്രാപ്പ് പൊട്ടി പോസ്റ്റ് താഴേക്ക് പതിച്ചു. ഇത് ചെന്നുവീണത് ഓടിക്കൊണ്ടിരിക്കുകയായിരുന്നു ലാല്‍ ബഹദൂര്‍ യാദവിന്റെ കാറിലേക്കായിരുന്നു.

ഉടനെ തന്നെ ആളുകള്‍ ഓടിയെത്തി കാറിന്റെ വാതില്‍ തുറന്ന് യാദവിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റിന് ഏകദേശം 40 ക്വിന്റല്‍ ഭാരമുണ്ടായിരുന്നതായാണ് അധികൃതര്‍ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് കരാറുകാരന്‍ കൂടിയാണ് മരിച്ച ലാല്‍ ബഹദൂര്‍ യാദവ്. സംഭവത്തില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.