ഛത്തീസ്ഗഡ്: മകന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ വെട്ടി കൊലപ്പെടുത്തി മകന്‍. 25കാരനായ യുവാവാണ് സ്വന്തം പിതാവിനെ അടിച്ചും കോടാലിക്ക് വെട്ടിയും കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം. പരസ് കെര്‍ക്കറ്റ എന്ന 50കാരനാണ് കൊല്ലപ്പെട്ടത്. പരസിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു.

പരസ് ബഹെരപാരയിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. 25 കാരനായ മകന്‍ പ്രഭാത് കെര്‍ക്കറ്റ തൊട്ടടുത്തുള്ള വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛന്‍ ചോദ്യംചെയ്തത് വാക്കുതര്‍ക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. പിതാവ് മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രഭാത് മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു.

പിതാവിനെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം പ്രഭാത് അടുത്തുള്ള കടയിലെത്തി ബിരിയാണി കഴിക്കുകയും വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. പരസിനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി വാട്ടര്‍ ടാങ്കില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. പ്രഭാതിന്റെ മദ്യപാനത്തെ ചൊല്ലി അച്ഛനും മകനും ഇടയ്ക്കിടെ വഴക്കിട്ടിരുന്നതായി അയല്‍വാസിയായ രാകേഷ് പ്രധാന്‍ പറഞ്ഞു.