ചെന്നൈ: സവാരിക്ക് പോകാനായി അധ്യാപക വിളിച്ച വനിതാ ഓട്ടോ ഡ്രൈവർ വീട് കൊള്ളയടിച്ചു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർച്ച പോയത്. ചെന്നൈയിലെ ആവടിയിലാണ് സംഭവമുണ്ടായത്. ചെന്താമര എന്ന അധ്യാപികയുടെ വീട്ടിൽ നിന്നുമാണ് സ്വർണവും പണവും മോഷണം പോയത്. ഒന്നരലക്ഷം രൂപയുടെ സ്വർണവും പണവുമാണ് അധ്യാപികയുടെ വീട്ടിൽ നിന്നും വനിതാ ഓട്ടോ ഡ്രൈവർ കവർന്നത്.

അധ്യാപകയെ വീട്ടിൽ നിന്ന് സഹോദരന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടപോകാനായെത്തിയ വനിതാ ഓട്ടോ ഡ്രൈവർ താക്കോൽ ഒളിച്ച് വയ്ക്കുന്ന സ്ഥലവും കണ്ടെത്തി. വീട് പൂട്ടി അധ്യാപിക വരുന്ന സമയത്തിനുള്ളിൽ വീടിനേക്കുറിച്ചും പ്രതിമനസ്സിലാക്കി. ഇതിന് പിന്നാലെ അധ്യാപികയെ സഹോദരന്റെ വീട്ടിലെത്തിച്ച് തിരികെയെത്തി അധ്യാപികയുടെ വീട് കൊള്ളയടിക്കുകയായിരുന്നു വനിതാ ഓട്ടോ ഡ്രൈവർ. കാമരാജ് നഗറിലാണ് സഹോദരനെ കാണാൻ അധ്യാപക പോയത്.

അധ്യാപികയുടെ വീട് വൃത്തിയാക്കാനായി ജോലിക്കാരിയെത്തിയ സമയത്താണ് വീട് തുറന്നിട്ട നിലയിൽ കണ്ടത്. വിവരം അറിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അധ്യാപക പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടമായത് മനസിലാക്കുന്നത്.

ഓൺലൈൻ ആപ്പിലൂടെയാണ് അധ്യാപിക ഓട്ടോ വിളിച്ചത്. അധ്യാപിക ഒരുങ്ങുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തുകയായിരുന്നു. ഇതോടെ ഇവരോട് കുറച്ച് നേരം നിൽക്കാൻ ആവശ്യപ്പെട്ട അധ്യാപിക ഉടൻ തന്നെ തയ്യാറായി താക്കോൽ വച്ച് പുറപ്പെടുകയായിരുന്നു. യാത്രക്കിടെ അധ്യാപികയുമായി ഡ്രൈവർ സൗഹൃദം ഉണ്ടാക്കി. ശേഷം തിരിച്ച് വരുന്ന സമയമുൾപ്പെടെ മനസ്സിലാക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അധ്യാപിക ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാൽ ആപ്പിൽ കാണിച്ച രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോയിലല്ല ഇവർ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അന്വേഷണത്തിന് ഓൺലൈൻ ടാക്സി സർവ്വീസിന്റെ സഹകരണവും പോലീസ് തേടിയിട്ടുണ്ട്.