ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ കെവൈസി (വ്യക്തിഗതവിവരങ്ങള്‍ സ്ഥിരീകരിക്കല്‍) നിര്‍ബന്ധമാക്കി തമിഴ്‌നാട്. 18 വയസ്സില്‍ താഴെയുള്ളവര്‍ പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഗെയിം അമിതമായി കളിക്കുന്നത് തടയുന്നതിനായി രാത്രി 12നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല.

ആധാര്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനായി മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നല്‍കണം. ഒരു മണിക്കൂറില്‍ കൂടുതല്‍ ഗെയിം കളിച്ചാല്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്ന സന്ദേശം ഉപഭോക്താക്കള്‍ക്കു നല്‍കണമെന്ന് ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കു നിര്‍ദേശം നല്‍കി. പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ദിവസേനയോ ആഴ്ചയിലോ മാസത്തിലോ പരിധി വയ്ക്കുന്നതിന് ഗെയിം കമ്പനികള്‍ സംവിധാനം കൊണ്ടുവരണം.

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്നത് ദോഷകരമാണെന്ന താക്കീത് വെബ്‌സൈറ്റിന്റെ ലോഗിന്‍ പേജില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ റമ്മി അടക്കമുള്ളവ കളിച്ച് പണം നഷ്ടമായവര്‍ ജീവനൊടുക്കിയ സാഹചര്യത്തില്‍ രൂപീകരിച്ച ഓണ്‍ലൈന്‍ ഗെയിമിങ് അതോറിറ്റിയുടെ ശുപാര്‍ശപ്രകാരമാണു തീരുമാനം.