ഇസ്ലാമബാദ്: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ, ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക്കിസ്ഥാനി സ്‌പെഷ്യല്‍ ഫോഴ്‌സസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. തെഹ്‌റീക്- ഇ-താലിബാനാണ് ( ടിടിപി) ഇയാളെ വകവരുത്തിയതോെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പാണ് ടിടിപി. പാക് സര്‍വീസ് ഗ്രൂപ്പിന്റെ ആറാമത് കമാന്‍ഡോ ബറ്റാലിയന്‍ അംഗമായ മേജര്‍ മോയിസ് അബ്ബാസ് ഷായാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ക്വ പ്രവിശ്യയിലെ സാരാര്‍ഗോഹയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ പാക്കിസ്ഥാനി താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപി വകവരുത്തിയത്. ഏറ്റുമുട്ടലില്‍ ആകെ 11 തീവ്രവാദികളും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു.

2019 ഫെബ്രുവരി 27 ന് ആകാശ ഏറ്റുമുട്ടലിനിടെ, പാക് എഫ് 16 പോര്‍ വിമാനത്തെ മിഗ് 21 ല്‍ പറന്ന് കൊണ്ട് പിന്തുടര്‍ന്ന് വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ദ്ധമാന്‍ ദേശീയ ഹീറോയായി. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍, ഏറ്റുമുട്ടലിനിടെ, പാക് അധിനിവേശ കശ്മീരിന്റെ ഏതാനും ഭാഗങ്ങളിലൂടെ പറക്കവേ, മിഗ് 21ന് വെടിയേല്‍ക്കുകയും ശത്രുപാളയത്തില്‍ അഭിനന്ദന് അടിയന്തരമായി ഇറങ്ങേണ്ടിയും വന്നു.

പാക് സൈന്യം പിടികൂടിയ അഭിനന്ദന്‍ ഏകദേശം 60 മണിക്കൂറോളം ശത്രുപാളയത്തിലായിരുന്നു. പിന്നീട് ഇന്ത്യയും ആഗോള സമൂഹവും ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക്കിസ്ഥാന് അഭിനന്ദിനെ വിട്ടയയ്‌ക്കേണ്ടി വന്നു.

2021 നവംബറില്‍, വിങ് കമാന്‍ഡറായിരുന്ന അഭിനന്ദനെ ഗ്രൂപ്പ് ക്യാപ്റ്റനായി പ്രമോട്ട് ചെയ്യുകയും, വീരചക്ര സമ്മാനിക്കുകയും ചെയ്തു. .പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരേ പാക് ഭീകരര്‍ ചാവേറാക്രമണം നടത്തിയതിന് തിരിച്ചടിയായിരുന്നു ബാലാകോട്ട് വ്യോമാക്രമണം. മസൂദ് അസ്ഹറിന്റെ ജയ്‌ഷെ മുഹമ്മദാണ് പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത്.