ചെന്നൈ: യന്തിരന്‍ സിനിമ കോപ്പിയടിച്ചതാണെന്ന കേസില്‍ സംവിധായകന്‍ ശങ്കറിന്‍ വന്‍ തിരിച്ചടി. സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടി കൊണ്ടാണ് ഇ.ഡി നടപടി സ്വീകരിച്ചത്. ശങ്കറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം താല്‍ക്കാലികമായി കണ്ടുകെട്ടിയതായി ഫെബ്രുവരി 20ന് ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 1957-ലെ പകര്‍പ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.

ശങ്കര്‍, സണ്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ കലാനിധി മാരന്‍, സണ്‍ പിക്ചേഴ്സ് എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈകോടതിയില്‍ അരരൂര്‍ തമിഴ്‌നാടന്‍ എന്ന എഴുത്തുകാരനാണ് കേസ് ഫയല്‍ ചെയ്തത്. വന്‍ വിജയമായ രജനികാന്ത് ചിത്രം യന്തിരന്റെ (2010) ഇതിവൃത്തം താന്‍ 1996-ല്‍ പ്രസിദ്ധീകരിച്ച ജുഗീബ എന്ന കഥയില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് അരരൂര്‍ തമിഴ്‌നാടന്‍ അവകാശപ്പെട്ടത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് എഴുത്തുകാരന്‍.

അന്ന് തമിഴ്‌നാടന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. 2011 മേയിലാണ് ആരൂര്‍ തമിഴ്‌നാടന്‍ ശങ്കറിനെതിരെ പരാതി നല്‍കിയത്. 2023-ല്‍ മദ്രാസ് ഹൈകോടതി ശങ്കറിന് അനുകൂലമായി വിധിക്കുകയും അരരൂര്‍ തമിഴ്‌നാടന്റെ കേസിനെ പിന്തുണക്കാന്‍ സ്വതന്ത്ര സാക്ഷികളുടെ അഭാവം മൂലം കേസ് തള്ളുകയും ചെയ്തിരുന്നു.