മുബൈ: രാജ്യത്തെ തന്നെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി നൽകി രാജ്യം. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ശ്മശാനത്തിൽ സംസ്കരിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാർ അടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിന്നു.

ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കൊളാബോയിലെ വീട്ടിൽ എത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് , പിയൂഷ് ഗോയൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്ക് എടുക്കുകയും ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം അന്തരിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.