ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി രംഗത്ത്. ഇംപീച്ച്‌മെന്റ് ആവശ്യം ഉന്നയിച്ചു നോട്ടീസ് നല്‍കി. ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസ് സമര്‍പ്പിച്ചു. 130പേര്‍ ലോക്‌സഭയില്‍ നിന്നും 63പേര്‍ രാജ്യസഭയില്‍ നിന്നും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യ കൂട്ടായ്മയിലെ എല്ലാ കക്ഷികളില്‍ നിന്നുമുള്ള എംപിമാരും കൂടാതെ എഎപി എംപിമാരും നോട്ടീസില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പടുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് രാജ്യത്ത് ആദ്യമാണ്. ഏഴ് ആരോപണങ്ങളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്തല്‍, വന്‍തോതില്‍ വോട്ടര്‍മാരെ അയോഗ്യരാക്കല്‍ എന്നിവയുള്‍പ്പെടെ ആരോപണങ്ങളാണ്.

തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പരിഷ്‌കരണ പ്രക്രിയയില്‍ (എസ്‌ഐആര്‍) ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നുവെന്ന വ്യാപക പരാതകള്‍ക്കിടെയാണ് പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ശക്തമായ നീക്കം.