ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഡോ. സന്ദീപ് ഘോഷിനേയാണ് അംഗത്വത്തില്‍ നിന്ന് ഐ.എം.എ സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.

സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ സി.ബി.ഐ. സംഘവും സന്ദീപ് ഘോഷിനെ മണിക്കൂറുകളോളം ചോദ്യംചെയ്തു.

അതിനിടെ, മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സന്ദീപ് ഘോഷിനെതിരേ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. ഒരുമാസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.