കാര്‍വാര്‍: കര്‍ണാടകയിലുള്ള ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വീണ്ടും പുരോഗതി. ഇപ്പോഴിതാ അര്‍ജുനെ കാണാതായ ഭാഗത്ത് നിന്നും ലോറിയുടെ ടയര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് കാണാതായ ലോറിയുടെ ടയര്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷെ അര്‍ജുന്റെ ലോറിയുടെ ടയറാണോ ലഭിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരെത്തെ മാല്‍പെയുടെ തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിട്ടുണ്ടായിരുന്നു. അത് അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു.

അര്‍ജുന്റെ ലോറി കാണാതായ ഗംഗാവലി പുഴയില്‍ 15 അടി താഴ്ചയില്‍ ഒരു ലോറി തലകീഴായി നില്‍ക്കുന്ന രീതിയില്‍ കണ്ടെന്നും മാല്‍പെ പറയുന്നു. മണ്ണിടിച്ചില്‍ നടന്നപ്പോള്‍ ഒലിച്ചുപോയ ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറിയെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ക്യമാറയുമായി വീണ്ടും മാല്‍പെ പുഴയില്‍ ഇറങ്ങിയിരിക്കുകയാണ്.

ഇപ്പോള്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 15 മിനിറ്റോളം പുഴയില്‍നിന്ന് മണ്ണ് നീക്കംചെയ്തു. ലോറിയുടെ ഒരു ലോഹഭാഗം തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്നല്‍ ലഭിച്ച ഭാഗത്താണ് തിരച്ചില്‍ ഇപ്പോള്‍ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജര്‍ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ വ്യക്തമാക്കി. മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും സ്ഥലത്ത് തിരച്ചില്‍ വ്യാപകമായി നടത്തുകയാണ്. അര്‍ജുനുള്‍പ്പെടെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനായി ഉള്ളത്.

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തിരച്ചില്‍ ദിവസങ്ങളോളം അനിശ്ചിതാവസ്ഥയില്‍ ആവുകയായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണംമുടക്കും എന്നതായിരുന്നു വലിയ പ്രശ്നം. പിന്നീട് കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ ഒടുവില്‍ തീരുമാനം ആയത്.