ബംഗളൂരു: കര്‍ണാടകയില്‍ പോത്തിറച്ചിയുമായി പോകുകയായിരുന്ന ട്രക്കിന് തീയിട്ട സംഭവത്തിൽ 9 പേർ അറസ്റ്റിൽ. കന്നുകാലി മാംസം കടത്തിയ മൂന്നുപേർക്കെതിരെയും വാഹനം കത്തിച്ച ആറുപേർക്കെതിരെയുമാൻ പോലീസ് കേസെടുത്തിരുന്നത്. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌റംഗ് ദൾ പ്രവർത്തകരാണ് ട്രക്കിന് തീയിട്ടതെന്നാണ് വിവരം. ഏഴ് ക്വിന്റല്‍ പോത്തിറച്ചിയുമായി കുഡാച്ചിയില്‍ നിന്ന് കലബുര്‍ഗിയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അഗ്നിക്കിരയാക്കിയത്.

തിങ്കളാഴ്ച രാത്രി കഗാവാദ് താലൂക്കിലെ ഐനാപൂര്‍ പട്ടണത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഐനാപൂര്‍ ഗ്രാമത്തിലെ ഉഗര്‍ റോഡിലുള്ള ശ്രീ സിദ്ധേശ്വര ക്ഷേത്രത്തിന് സമീപം ട്രക്ക് തടഞ്ഞുനിര്‍ത്തി ഒരു സംഘം ആളുകള്‍ തീയിടുകയായിരുന്നു. ഗോമാംസം കടത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ ട്രക്കിന് തീയിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ട്രക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരവും കവര്‍ച്ചാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി കത്തിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ട്രക്കിന് തീയിട്ട ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെയും ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.