ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് തലസ്ഥാനത്ത് ലഭിച്ചത് അത്യുജ്ജ്വല വരവേല്‍പ്പ്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശുഭാംശുവിനെ ത്രിവര്‍ണപതാകയേന്തിയും വാദ്യഘോഷങ്ങളോടും കൂടിയാണ് സ്വീകരിച്ചത്. ആക്സിയം4 ദൗത്യ സംഘത്തിലെ പകരക്കാരനായ മലയാളി ശാസ്ത്രജ്ഞന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഒരു വര്‍ഷത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് ശുഭാംശു ഇന്ത്യയിലെത്തുന്നത്. സ്വാഗത ചടങ്ങില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷമായിരിക്കും ശുഭാംശു ജന്മനാടായ ലഖ്നൗവിലേക്ക് മടങ്ങുക.

ഡല്‍ഹിയില്‍ 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും 25-ന് പഠിച്ച സിറ്റി മോണ്ടിസോറി സ്‌കൂളില്‍ നടക്കുന്ന സ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ജൂണില്‍ ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു, ജൂലൈ 15-നാണ് ഭൂമിയിലെത്തിയത്.