ന്യൂഡല്‍ഹി: എസ്.ഐ.ആറിന് എതിരായി സംസ്ഥാന സര്‍ക്കാറും വിവിധ രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹരജികള്‍ നവംബര്‍ 26ന് വീണ്ടും പരിഗണിക്കും. വിശദമായ വാദംകേട്ടതിന് ശേഷം സ്റ്റേ വേണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കേരളത്തിന്റെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകമായി കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇന്ന് ഹരജികള്‍ പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന്റെ കൂടി അഭിപ്രായം കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കുറച്ച് ദിവസം കാത്തിരിക്കുവെന്നും സുപ്രീംകോടതി ഹരജിക്കാരോട് പറഞ്ഞു. നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയാണ് ഹരജികള്‍ പരിഗണിച്ചത്.

കേരള സര്‍ക്കാറിനു പുറമെ, സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് കോടതി പരിഗണിച്ചത്. കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇതിനൊപ്പം എസ്.ഐ.ആര്‍ ഭരണഘടനവിരുദ്ധമാണെന്ന വാദവും ഹരജിക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേരളത്തില്‍ 99 ശതമാനം എസ്.ഐ.ആര്‍ ഫോമുകളും ബി.എല്‍.ഒമാര്‍ വിതരണം ചെയ്തുകഴിഞ്ഞു. അത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. അതിനായി ബൂത്തുതലത്തില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

ബി.എല്‍.ഒമാര്‍ കമീഷന്റെ അവിഭാജ്യ ഘടകമാണ്. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.