- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമിച്ച് കണ്ടതും എല്ലാം മറന്ന് ചിരിച്ച് കളിച്ച് ആഘോഷം; പെട്ടെന്ന് സെൽഫി എടുക്കാൻ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതും പൊട്ടിക്കരച്ചിലായി; മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അല്ലാരി സീതാരാമരാജു ജില്ലയിലുള്ള മുളഗമ്മി (മള്ളുഗമ്മി) വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള എസ്. ത്രിഷ (17), എസ്. രത്നകുമാരി (16), എസ്. പവിത്ര (15) എന്നിവരാണ് മരിച്ചത്. ഇവർ ബന്ധുക്കളും സമീപത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികളുമാണ്.
നാല് പെൺകുട്ടികൾ അടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ മൂന്ന് പേരും അബദ്ധത്തിൽ കാൽവഴുതി ആഴത്തിലുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന എസ്. അഞ്ജലി (16) എന്ന പെൺകുട്ടി ഇവരെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയെങ്കിലും ഒഴുക്കിൽപ്പെട്ടു. അഞ്ജലിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ അവളെ മാത്രമാണ് രക്ഷപ്പെടുത്തിയത്. അഞ്ജലി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ ഇവരുടെ തന്നെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. കുട്ടികൾ സന്തോഷത്തോടെ നിൽക്കുന്നതും പിന്നീട് പെട്ടെന്ന് അപകടത്തിൽപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.മരിച്ച മൂന്ന് പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്തേക്കാണ് ഇവർ വീണത്. പോലീസ് കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങൾക്ക് സമീപം സെൽഫിയെടുക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.


