ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനെതിരായ അന്വേഷണത്തില്‍ ഇ ഡിക്ക് തിരിച്ചടി. ചലച്ചിത്ര നിര്‍മാതാവ് ആകാശ് ഭാസ്‌കരനും സുഹൃത്തും വ്യവസായിയുമായ വിക്രം രവീന്ദ്രനുമെതിരായ നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം എസ് രമേശ്, വി ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.

ടാസ്മാക് അന്വേഷണത്തില്‍ ഇരുവരെയും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും തിരിച്ച് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇരുവരുടേയും വസതികളില്‍ കഴിഞ്ഞ മെയില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് പൂര്‍ത്തിയായില്ലെന്ന ഇ ഡിയുടെ വാദം കോടതി തള്ളി.

ഇ ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചു. ഇരുവരുടേയും വസതികളിലും ഓഫീസുകളിലും ഇ ഡി നടത്തിയ റെയ്ഡും ഇതിനായി മെയ് 15 ന് ഇ ഡിയുടെ ജോയിന്റ് ഡയറക്ടര്‍ പുറപ്പെടുവിച്ച അനുമതിയും പരിധി ലംഘനമാണെന്ന് പ്രഥമദൃഷ്ടിയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ അനുവദിച്ചത്.

ഇ ഡി ജോയിന്റ് ഡയറക്ടര്‍ റെയ്ഡിനുള്ള അനുമതി നല്‍കുമ്പോള്‍ ടാസ്മാക് അന്വേഷണവുമായി ഹര്‍ജിക്കാരെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും അവരുടെ പക്കല്‍ ലഭ്യമായിരുന്നില്ല. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള നടപടിക്രമങ്ങള്‍ കോടതി താത്കാലികമായി തടഞ്ഞത്. കോടതിയില്‍ നിന്ന് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ പിടിച്ചെടുത്ത വസ്തുക്കളില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് കോടതി പറഞ്ഞു.