കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്‌സുമാർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിപ സംബന്ധിച്ച ആശങ്ക വർധിക്കുന്നതിനിടെയാണ് ഈ പുതിയ സ്ഥിരീകരണം.

ബാരാസത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുമായി സമ്പർക്കത്തിൽ വന്ന 120 പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരാണെന്നത് അധികൃതരിൽ ആശങ്ക വർധിപ്പിക്കുന്നു.

നിപ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് അധികൃതർക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്. അതേസമയം, നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി കേന്ദ്രസർക്കാർ ഒരു പ്രത്യേക സംഘത്തെ സംസ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്.