ന്യൂഡല്‍ഹി: ഗുജറാത്ത് പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി ഉപവന്‍ ജെയിനെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്റര്‍പോളിന്റെയും യുഎഇ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സിബിഐയുടേയും സഹകരണത്തോടെയാണ് ഇയാളെ ഇന്ത്യയില്‍ എത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഗുജറാത്ത് പൊലീസ് ഇയാളെ തേടിയിരുന്നു. സൂറത്തിലെ അഡാജന്‍ പോലീസ് സ്റ്റേഷനില്‍ ജയിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആള്‍മാറാട്ടം, ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്‍സിബി-അബുദാബിയുടെ പിന്തുണയോടെ സിബിഐയും ഇന്റര്‍പോളും നടത്തിയ ശ്രമങ്ങളിലൂടെയാണ് യുഎഇയില്‍ ജയിനുള്ളതായി സ്ഥിരീകരിച്ചത്. റെഡ് നോട്ടീസ് അപേക്ഷ പ്രകാരം വെള്ളിയാഴ്ച അബുദാബിയിലുള്ള നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുമായി (എന്‍സിബി) സഹകരിച്ച് സിബിഐയുടെ ഇന്റര്‍നാഷണല്‍ പൊലീസ് കോ-ഓപ്പറേഷന്‍ യൂണിറ്റ് (ഐപിസിയു) ആണ് ജെയിനെ തിരിച്ചയച്ചത്. ദുബായില്‍ നിന്ന് നാടുകടത്തിയ ജെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.

ഉപവന്‍ ജെയിന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ഇയാള്‍ കൂട്ടുപ്രതികളുമായി ചേര്‍ന്ന് വ്യാജ രേഖ ചമയ്ച്ച് തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യാജ രേഖ നിര്‍മിക്കുകയും ഉടമസ്ഥനാണെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയതായും പരാതിയുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യഥാര്‍ഥ ഭൂഉടമകളുടെ പേരില്‍ ജയിന്‍ ബാങ്ക് അക്കൗണ്ടുകളും തുറന്നു. തട്ടിപ്പില്‍ 3,66,73,000 രൂപ നഷ്ടമായതായാണ് പരാതി.

2023 മാര്‍ച്ച് 6 ന് ഗുജറാത്ത് പൊലീസിന്റെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ വഴി ജെയിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. യുഎഇയില്‍ ഇയാള്‍ അറസ്റ്റിലായതോടെ ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വഴി ഇന്ത്യ കൈമാറ്റത്തിന് അപേക്ഷിച്ചിരുന്നു. പിന്നാലെയാണ് ഉപവന്‍ ജയിനെ ഇന്ത്യയിലെത്തിച്ചത്.

വ്യാജരേഖ, ഉപവന്‍ ജെയിന്‍, പോലീസ്, പണം തട്ടിപ്പ്, അന്വേഷണം, ഗുജറാത്ത്