മുംബൈ: ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ഹോട്ടല്‍ ജീവനക്കാരനോട് കൊടും ക്രൂരത. ബില്ല് നല്‍കാനെത്തിയ വെയ്റ്ററെ കാറിന്റെ ഡോറില്‍ തൂക്കിയിട്ട് യുവാക്കള്‍ ഒരുകിലോമീറ്ററോളം ചീറിപ്പാഞ്ഞു. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് പണവും തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ ജില്ലയിലെ മെഹ്കര്‍-പണ്ഡര്‍പൂര്‍ പാല്‍ഖി ഹൈവേയിലെ റോഡരികിലുള്ള ഹോട്ടലിലാണ് സംഭവം.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. കാര്‍ ഹോട്ടലിന് പുറത്തിട്ട് യുവാക്കള്‍ ഭക്ഷണം കഴിച്ചു. കൈ കഴുകി മടങ്ങവേ വെയ്റ്റര്‍ ബില്ലുമായെത്തി പണമടക്കാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ കാറിലുണ്ടാകുമെന്നും യുപിഐ ക്യുആര്‍ കോഡ് സ്‌കാനര്‍ കാറിനടുത്തേക്ക് കൊണ്ടുവരാന്‍ യുവാക്കള്‍ വെയിറ്ററോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഹോട്ടലിലെത്തിയ മൂന്ന് പേരും ഭക്ഷണം കഴിച്ച് കാറില്‍ കയറിയതോടെ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവ് വേഗത്തില്‍ കാര്‍ മുന്നോട്ടെടുത്തു. ഇവരെ തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ കാറിന്റെ ഡോറില്‍ തൂക്കിയിട്ടാണ് കാര്‍ പാഞ്ഞത്. ഏകദേശം ഒരു കിലോമീറ്ററോളം ഹോട്ടല്‍ ജീവനക്കാരനെ വലിച്ചിഴച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിയും മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന 11500 രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.

ഒരു രാത്രി മുഴുവന്‍ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരനെ കാറില്‍ പൂട്ടിയിട്ടു. പിന്നീട് ഞായറാഴ്ച രാവിലെയാണ് വിട്ടയച്ചത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിന് മുന്നില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും യുവാവിനെ കാറില്‍ വലിച്ചിഴച്ച് കൊണ്ട് പോകുന്നതും ഒരു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു ക്യാമറയില്‍ കാറിന്റെ ഡോര്‍ തുറന്നിട്ട് ഹോട്ടല്‍ ജീവനക്കാരനെ കൊണ്ടുപോകുന്നതും കാണാം. വീഡിയോ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.