ഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ രണ്ട് സ്ത്രീകളെ ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്തിൽ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസാണ് ഇരുവരെയും നിരീക്ഷിച്ചത്. വിശദ പരിശോധനയിൽ മയക്കുമരുന്ന് കടത്ത് കൈയോടെ പിടികൂടിയതോടെ ഇരുവരും അറസ്റ്റിലായി.

സൗത്ത് അമേരിക്കയിൽ നിന്ന് യൂറോപ്പ് വഴി ഇന്ത്യയിൽ എത്തിയ സ്ത്രീകളാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച കൊക്കൈനുമായിട്ടായിരുന്നു ഇവരുടെ നീണ്ട യാത്ര. ആദ്യത്തെ സ്ത്രീ സാവോ പോളോയിൽ നിന്ന് പാരിസ് വഴി ഡൽഹിയിലെത്തി. ഇവരെ നിരീക്ഷിച്ചു കൊണ്ടിരുന്ന കസ്റ്റംസുകാർ പിന്നീട് പിടികൂടി പരിശോധന നടത്തുകയായിരുന്നു.

959 ഗ്രാം തൂക്കം വരുന്ന 93 ക്യാപ്‍സ്യൂളുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ പരിശോധനാ മുറിയിൽ വെച്ച് 38 ക്യാപ്‍സ്യൂളുകൾ ശരീരത്തിൽ നിന്ന് പുറത്തെടുത്തു. ബാക്കി 55 ക്യാപ്‍സ്യൂളുകൾ പുറത്തെടുത്തത് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചായിരുന്നു. 14.39 കോടി രൂപ വിലവരുന്ന കൊക്കൈനാണ് ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.