ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് സിപിഎം. പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും കേന്ദ്ര കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.പ്രത്യേക ഡോക്ടര്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.

എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം എ ബേബിയും അടക്കമുള്ളവര്‍ നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 72കാരനായ സീതാറാം യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.