ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കൊലക്കേസ് പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ചെന്നൈ മാധവാരത്ത് വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്.

പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതീര്‍ക്കേണ്ടിവന്നെന്നാണ് പൊലീസ് വിശദീകരണം. ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയില്‍ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമ്മീഷണര്‍ പറഞ്ഞിരുന്നു. പ്രതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ ഗുണ്ടാ നേതാവ് ദുരൈയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്‍സ്‌പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ദുരൈയുടെ ഏറ്റുമുട്ടല്‍ കൊലക്ക് പിന്നാലെയാണിപ്പോള്‍ തിരുവേങ്കടത്തെയും വെടിവെച്ച് കൊന്ന സംഭവം ഉണ്ടായത്.