ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസില്‍ പെരിയനായ്ക്കന്‍പാളയം പൊലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണന്‍പുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറില്‍ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

പെരിയനായ്ക്കന്‍പാളയത്തിനടുത്ത തുണി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14ന് പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. കുട്ടികളില്ലാത്ത അനിത പെണ്‍കുഞ്ഞിനെ തനിക്ക് കൈമാറാന്‍ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു.

ഒരു ലക്ഷം രൂപക്ക് പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ നന്ദിനി സമ്മതിച്ചു. ദേവികയുടെ സഹായത്തോടെ ആഗസ്റ്റ് 19ന് പെണ്‍കുഞ്ഞിനെ അനിതക്ക് വിറ്റു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിയനായ്ക്കന്‍പാളയം പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്.