ഹൈദരാബാദ്: പ്രശസ്ത നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി തെലങ്കാന സര്‍ക്കാര്‍ ഏജന്‍സി. മദാപൂരിലെ എന്‍ കണ്‍വെന്‍ഷന്‍ സെ്ന്ററിലെ വലിയൊരു ഭാഗം കെട്ടിടങ്ങളാണ് ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര) പൊളിച്ചു മാറ്റിയത്.

മദാപൂരിലെ തടാകത്തിന്റെ ബഫര്‍ സോണിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് പൊളിച്ചുമാറ്റുന്നത്. 'ഹൈഡ്ര'യുടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ 4 വലിയ ബുള്‍ഡോസറുകളുമായി എത്തിയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടിയിലേക്കു കടന്നത്. രണ്ടേക്കറോളം ബഫര്‍ സോണ്‍ കയ്യേറി കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചുവെന്നാണ് 'ഹൈഡ്ര' കണ്ടെത്തിയിരിക്കുന്നത്.

10 ഏക്കര്‍ ഭൂമിയിലായി പരന്നുകിടക്കുന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ്, 2015ല്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ മകള്‍ നിമിഷയുടെ വിവാഹനിശ്ചയം നടന്നത് .കൈയേറ്റങ്ങള്‍ തടയുന്നതിനും തടാക പ്രദേശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും 'ഹൈഡ്ര' കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ്.