തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെ വീണ്ടും ലൈംഗികാതിക്രമ പരാതി. ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികളാണ് രംഗത്തെത്തിയത്. 2 യുവതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.

ഗവേഷക വിദ്യാര്‍ഥിനികളാണ് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടുവെന്നും 2020ലായിരുന്നു സംഭവമെന്നുമാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ സംഭവമുണ്ടായത്. ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍ത്സംഗക്കേസില്‍ ഒളിവിലുള്ള വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്നാണ് ഹൈകോടതി പരിഗണിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് ഡോക്ടരുടെ പരാതി. 2021 ആഗസ്റ്റില്‍ ഫ്‌ലാറ്റിലെത്തിയ വേടന്‍ ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചു. 2023 മാര്‍ച്ചില്‍ ടോക്‌സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നതെന്നും പിണങ്ങിക്കഴിഞ്ഞപ്പോള്‍ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നത്.

തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി പണം തട്ടിയെടുത്തുവെന്നും പരാതിയില്‍ യുവ ഡോക്ടര്‍ പറഞ്ഞിരുന്നു.