- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍; മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും കൊന്തയും..! ജെയ്നമ്മയുടെ തിരോധാനത്തിലെ അന്വേഷണം വഴിതുറന്നത് സൈക്കോ സീരിയല്‍ കില്ലറിലേക്ക്; കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താന്‍ ഡിഎന്‍എ ഫലം കാത്ത് ക്രൈംബാഞ്ച് സംഘം; ദുരൂഹതകളുടെ 'ധര്‍മ്മസ്ഥല'യായി പള്ളിപ്പുറത്തെ ആ വീട്
ദുരൂഹതകളുടെ 'ധര്‍മ്മസ്ഥല'യായി പള്ളിപ്പുറത്തെ ആ വീട്
ചേര്‍ത്തല: സിനിമാക്കഥകളെ പോലും വെല്ലുന്ന ദുരൂഹതകള്‍ നിറഞ്ഞള കേരളത്തിലെ 'ധര്‍മ്മസ്ഥല'യായി മാറുകയാണ് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്. ജെയ്‌നമ്മ തിരോധാന കേസിലെ അന്വേഷണം പുരോഗമിക്കവേ സൈക്കോ കില്ലറിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവന്നത്. ജെയ്‌നമ്മയെ മാത്രമല്ല, മറ്റ് മൂന്ന് സ്ത്രീകളെയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. ആ നിലയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
ദുരൂഹസാഹചര്യത്തില്‍ നാല് സ്ത്രീകളെ കാണാതായ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന് 20ഓളം അസ്ഥികള്‍ കണ്ടെടുത്തു. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, വാരനാട് വെളിയില്‍ ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ, ചേര്‍ത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടില്‍ തിങ്കളാഴ്ച നടന്ന തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്. കേസിലെ തുടരന്വേഷണത്തിലാണ് ഈ അസ്ഥികള്‍ ആരുടേതാണ് എന്ന് കണ്ടെത്തുകയുള്ളൂ. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടക്കുന്ന പരിശോധനക്കിടെയാണ് കേരളത്തെ നടുക്കുന്ന സംഭവവും അരങ്ങേറിയത്.
മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കര്‍ പുരയിടത്തിലെ വീടിന്റെ പിന്നിലെ കാട് വെട്ടിത്തെളിച്ച് കുഴിയെടുത്തപ്പോഴാണ് കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തിന്റെ സമീപത്തുനിന്ന് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജെയ്‌നമ്മയെക്കുറിച്ച അന്വേഷണമാണ് സെബാസ്റ്റ്യനിലെത്തിച്ചത്. ഇവരുമായി ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചതിനെ തുടര്‍ന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് യൂനിറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെയ്‌നമ്മ കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പള്ളിപ്പുറത്തേക്ക് എത്തിയത്. ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇയാള്‍ സമ്മതിച്ചിട്ടുള്ളത്. ഇതിനിടെ, ചേര്‍ത്തല ഭാഗത്തുനിന്ന് 2006നുശേഷം കാണാതായ മറ്റ് ചില സ്ത്രീകളുടെ തിരോധാനത്തിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഭാര്യയുമായി ഏറ്റുമാനൂരില്‍ താമസിക്കുന്നതിനിടെയാണ് ജെയ്‌നമ്മയുമായി സെബാസ്റ്റ്യന്‍ അടുപ്പത്തിലായത്.
തിങ്കളാഴ്ച ഉച്ചക്കാണ് വന്‍ പൊലീസ് സന്നാഹത്തോടെ പ്രതിയെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചത്. അടഞ്ഞുകിടക്കുന്ന ഈ വീട്ടില്‍ ഇയാള്‍ വല്ലപ്പോഴുമാണ് എത്തിയിരുന്നത്. തെളിവെടുപ്പിനു മുന്നോടിയായി വീടിന്റെ പിന്നിലുള്ള കുളം വറ്റിക്കാനും കുഴിയെടുക്കാനും ക്രൈംബ്രാഞ്ച് സംഘം ഏര്‍പ്പാട് ചെയ്തിരുന്നു. സെബാസ്റ്റ്യനെ വീടിനകത്തിരുത്തി വിവരം ചോദിച്ചറിഞ്ഞതിനുശേഷമാണ് കാടുകള്‍ വെട്ടിത്തെളിക്കാന്‍ ആരംഭിച്ചത്. കുളത്തിന്റെ സമീപപ്രദേശങ്ങളില്‍ തെളിച്ചതിനുശേഷം സെബാസ്റ്റ്യന്‍ പറഞ്ഞ ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇത് പരിശോധനക്കായി ശേഖരിച്ചു. വീടിന്റെ ചില ഭാഗങ്ങളിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്തി.
പൊലീസിന്റെ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതിനായി പ്രത്യേക പരിശീലനം നേടിയ കെഡവര്‍ ഇനം നായെയാണ് എത്തിച്ചത്. സെബാസ്റ്റ്യന്റെ പുരയിടത്തില്‍നിന്ന് എല്ലിന്റെയും വസ്ത്രങ്ങളുടെയും മണംപിടിച്ച നായ് വീടിന്റെ പിന്നിലുള്ള പൊളിഞ്ഞുവീഴാറായ കെട്ടിടത്തിലും വീട്ടുവളപ്പില്‍തന്നെയുള്ള കുളത്തിലും എത്തി. വീടിന്റെ പരിസരത്തും മണംപിടിച്ചു നിന്നതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ വാഹനം ഉപയോഗിച്ച് കുളം വറ്റിച്ചു. കുളത്തില്‍നിന്ന് സംശയാസ്പദമായി ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം പരിശോധനക്കായി കസ്റ്റഡിയില്‍ ഏറ്റെടുത്തു.
തുടര്‍ന്ന് പുരയിടത്തിനുസമീപമുള്ള തോടും മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചു. അവിടെ ഒന്നും കാണാതായതോടെ വീടിനകത്ത് പുതുതായി സ്ഥാപിച്ച ഗ്രാനേറ്റ് പാകിയ തറയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാത്രിയിലും പരിശോധന തുടര്‍ന്നു. ജെയ്നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാകുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് കൊലപാതകങ്ങളുടെ ചുരുളുകള്‍ അഴിയുന്നത്.
കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്തുക എന്നതാണ് ക്രൈംബ്രാഞ്ചിന്റെ അടുത്ത നീക്കം. ഇതിനായി ഡി.എന്‍.എ പരിശോധനഫലമാണ് ഇനി നിര്‍ണായകം. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, വാരനാട് സ്വദേശി ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസംതന്നെ ഡി.എന്‍.എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫലം വന്നതിനുശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനിയായിരുന്നു ബിന്ദു പദ്മനാഭന്റെ തിരോധാന കേസില്‍ പോലീസ് അട്ടിമറി നടത്തി. അതിന്റെ ഫലമാണ് സെബാസ്റ്റ്യന് വീണ്ടും ക്രൂരതകള്‍ കാണിക്കാനുള്ള സാധ്യതയുണ്ടായത്. അതി ബുദ്ധിമാനായിരുന്ന ക്രിമിനലാണ് സെബാസ്റ്റ്യന്‍. ഇത് പോലീസും തിരിച്ചറിഞ്ഞു. പക്ഷേ നടപടികള്‍ എടുത്തുമില്ല. ഇറ്റലിയിലായിരുന്ന സഹോദരന്‍ പ്രവീണ്‍ 2017 സെപ്റ്റംബര്‍ 16-നാണ് സഹോദരിയെ കാണാതായതായി അഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. 2013-നുശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നായിരുന്നു പരാതി. പ്രവീണ്‍ ഇറ്റലിയിലേക്കു പോയതോടെ സഹോദരിയുമായി അടുപ്പമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഇവര്‍ ഒറ്റയ്ക്കായി. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലായി.
കാണാതായ ശേഷവും ഇവരുടെ ഭൂമികള്‍ പലരുടെ കൈമാറിയതിന് തെളിവായി രജിസ്ട്രേഷന്‍ രേഖകളും ഉണ്ട്. ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടാണ് സംശയമുണ്ടാക്കിയത് ഇതിലടക്കം പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനുനേരേ രേഖകള്‍ പ്രകാരമാണ് പരാതികള്‍ നല്‍കിയത്. എന്നിട്ടും പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടപ്പള്ളിയില്‍ കോടികളുടെ വിലവരുന്ന ബിന്ദുവിന്റെ പേരിലുള്ള ഭൂമി സെബാസ്റ്റ്യനു മുക്ത്യാര്‍ നല്‍കി വിറ്റതാണ്. മുക്ത്യാര്‍ വ്യാജമായുണ്ടാക്കിയെന്നാണു പോലീസ് കണ്ടെത്തി്. ബിന്ദുവിന്റെ ഫോട്ടോയ്ക്കുപകരം ചേര്‍ത്തല മാടയ്ക്കല്‍ സ്വദേശിനിയായ മിനി(ജയ)യുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാടുകള്‍. 2013 മുതല്‍ കാണാനില്ലെന്നാണു പരാതിയെങ്കിലും 2007ന് ശേഷം ഇവരെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.
ബിന്ദു പത്മനാഭനു വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നതിനിടെയാണ് സംഭവത്തില്‍ ദുരൂഹതയേറ്റി യുവാവിന്റെ മരണം ഉണ്ടായത്. പള്ളിപ്പുറം തൈകൂട്ടത്തില്‍ മനോജാണു(46) ജീവനൊടുക്കിയത്. കേസിലെ മുഖ്യപ്രതിയായ സെബാസ്റ്റ്യന്റെ വീട്ടില്‍ വരുന്നതിനു മുന്‍പു ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്നു മനോജ്. ഇയാളെ ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചിരുന്നതിന് തലേന്നാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാനെന്ന പേരില്‍ ബെംഗളൂരുവിലേക്കുപോയ ബിന്ദുവിനെ കുറിച്ച് വ്യക്തമായ വിവരം ബന്ധുക്കള്‍ക്കു പോലുമില്ല. ഇവരെ എന്നുമുതല്‍ കാണാതായി എന്നതിനു പോലും വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് പൊലീസ് അന്വഷണത്തിന് ഇറങ്ങിയിരിക്കുന്നത്.
2002ലാണ് ഇവരെ കാണാതാകുന്നതെന്നും സൂചനകളുണ്ട്. വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായാണ് സഹോദരന്റെ പരാതി. എന്നാല്‍ പരാതി നല്‍കിയ ഇദ്ദേഹം വിദേശത്താണെന്നതിനാല്‍ ആദ്യം അന്വേഷണത്തിനു വേണ്ടത്ര പുരോഗതിയുണ്ടായില്ല. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും ബിന്ദു കേസിനെ ശ്രദ്ധേയമാക്കിയത്.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ഏക അവിവാഹിത മകളായതിനാല്‍, പരേതനായ പിതാവിന്റെ പേരില്‍ ബിന്ദു പത്മനാഭന്‍ പെന്‍ഷന്‍ വാങ്ങിയിരുന്നു. 2005 ഒക്ടോബര്‍ വരെ ചേര്‍ത്തല സബ് ട്രഷറിയില്‍ നിന്നാണ് അവര്‍ പെന്‍ഷന്‍ വാങ്ങിയിരുന്നത്. അതിനുശേഷം അക്കൗണ്ട് ആലപ്പുഴ സബ് ട്രഷറിയിലേക്ക് മാറ്റി. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ ഭര്‍ത്താവ് എസ് മനോജിനെ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയിരിക്കാമെന്ന് ജ്യോതി പറഞ്ഞിരുന്നു. പത്മനാഭന്റെ പേരിലുള്ള വ്യാജരേഖ ചമച്ച കേസില്‍ മനോജിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. പിറ്റേന്ന് പള്ളിപ്പുറത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണു മനോജ്. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി ഹാജരാകാന്‍ മനോജിനു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്രചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നെന്നു. മനോജിനെ നേരത്തേ ചോദ്യംചെയ്തിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ വലിയ ബാഗില്‍ നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് വീണ്ടും വിളിപ്പിച്ചത്. അന്ന് രാവിലെ മനോജിന്റെ ഭാര്യ ജോലിസ്ഥലത്തേക്കും മകള്‍ സ്‌കൂളിലേക്കും പോയ ശേഷം വീട് അകത്തുനിന്നു പൂട്ടിക്കിടക്കുന്നതു കണ്ടു സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണു മനോജ് വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.
രണ്ടാം പ്രതിയായ ടി. മിനിയുടെ സഹായത്തോടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബിന്ദുവിന്റെ പട്ടണക്കാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശാലമായ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വിറ്റഴിച്ചിരുന്നു. ബിന്ദു വിദേശത്ത് മരിച്ചുവെന്ന് മിനിയോട് സെബാസ്റ്റിയന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥ ബിന്ദുവിന്റെ സ്വത്ത് വില്‍ക്കാന്‍ വ്യാജ രേഖകള്‍ തയ്യാറാക്കാന്‍ സെബാസ്റ്റ്യന്‍ ആദ്യം മറ്റൊരു ബിന്ദുവിനെ ബന്ധപ്പെട്ടിരുന്നു. രണ്ടാമത്തെ ബിന്ദുവിന് ഈ വിഷയത്തില്‍ താല്‍പ്പര്യമില്ലായിരുന്നു, പക്ഷേ ദുഖ്‌റാന എന്ന സ്ത്രീയെ സെബാസ്റ്റ്യന് അവര്‍ പരിചയപ്പെടുത്തി. മിനിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത് ദുഖ്റാനയായിരുന്നു. സ്വത്ത് വിറ്റിട്ടും തങ്ങളുടെ വിഹിതം ലഭിക്കാത്തതിനാല്‍ മിനിയും ദുഖ്‌റാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്നു.
ബിന്ദു വിദേശത്തുവെച്ച് മരിച്ചെന്ന് സെബാസ്റ്റ്യന്‍ തന്നോട് പറഞ്ഞിരുന്നതായാണ് മിനി വെളിപ്പെടുത്തിയിരിക്കുന്നത്. ബിന്ദുവായി അഭിനയിച്ച് സെബാസ്റ്റ്യനൊപ്പം വ്യാജരേഖകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വില്‍പ്പന നടത്തുകയും ചെയ്തതായാണ് മിനി മൊഴി നല്‍കിയത്. തിരോധാനത്തിന് ശേഷം യുവതിയുടെ വസ്തുവകകള്‍ തട്ടിയെടുക്കാന്‍ സെബാസ്റ്റ്യന്‍ തന്നെ ഉപയോഗിച്ചുവെന്ന് മൊഴി നല്‍കിയാണ് മിനി അന്ന് ചേര്‍ത്തല കോടതിയില്‍ കീഴടങ്ങിയത്. ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും ബിന്ദുവെന്ന വ്യാജേന സെബാസ്റ്റ്യന്‍ കെട്ടിച്ചമച്ചതായാണ് മിനി പറഞ്ഞിരുന്നത്.
ബിന്ദുവിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചതാണ്. അച്ഛന്‍ പത്മനാഭന്‍ എക്സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. സഹോദരന്‍ പ്രവീണ്‍ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. ബംഗളൂരുവിലും ചെന്നെയിലും മാറി താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2005 ല്‍ ബിന്ദുവിനെ കാണാതാകുന്നത്. വിവരാവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സഹോദരിയുടെ ഭൂമി പലപ്പോഴായി സെബാസ്റ്റ്യന്‍ വിറ്റതായി പ്രവീണ്‍ മനസ്സിലാക്കിയത്.