തൃശൂര്‍: മണപ്പുറം ഫിനാന്‍സില്‍ കോടികളുടെ തട്ടിപ്പ്. തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് കമ്പനി അറിയാതെ വന്‍ തിരിമറി നടത്തിയത്. കമ്പനിയുടെ പേരില്‍ ലോണുകള്‍ എടുത്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങിയ യുവതിക്കായി പോലിസ് അന്വേഷണം തുടങ്ങി.

20 കോടിയോളം രൂപയുമായി യുവതി മുങ്ങി എന്നാണ് കമ്പനി പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് തട്ടിപ്പ് നടന്നത്. 18 വര്‍ഷത്തോളമായി കമ്പനിയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹന്‍ എന്ന യുവതിയാണ് തട്ടിപ്പ് നടത്തി എന്നാണ് പരാതി.

2019 മുതല്‍ യുവതി തട്ടിപ്പു നടത്തിയതായാണ് വിവരം. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുത്തെന്നും കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവില്‍ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വര്‍ഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.