കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പോലീസ്. കൊലപാതകമെന്ന സംശയത്തിലല്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതിന് ശേഷമേ മരണകാരം എന്തെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളു എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പിന്നില്‍ ദുരൂഹത ഉണ്ടെന്ന് പോലീസ് നേരത്തെ് പറഞ്ഞിരുന്നു.

കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നവര്‍ വളപട്ടണം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ വളപട്ടണം എസ്.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസം മാത്രമേ കുട്ടിക്ക് പ്രായമുള്ളൂ. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

കുട്ടി തങ്ങളുടെ കൂടെ ഉറങ്ങാന്‍ കിടന്നതെന്നാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും പറയുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവര്‍. ഇവരെ കൂടാതെ ക്വാട്ടേഴ്‌സില്‍ ഇവര്‍ക്കൊപ്പം ജ്യേഷ്ഠന്റെ മക്കളും താമസിക്കുന്നുണ്ട്.