- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടിലെ അടുക്കള ഭാഗത്ത് പമ്മി നിന്ന് അതിക്രമിച്ചുകയറി; വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ കിടന്ന ആറ് പവന് ഉരുപ്പടി കട്ട് മുങ്ങൽ; ശേഷം മലപ്പുറത്തെ ഒരു ജ്വല്ലറിയിലെത്തി സ്വര്‍ണമാല വിറ്റ് കുബുദ്ധി; നാടിനെ നടുക്കിയ ആ മോഷണത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെയും പൊക്കി പോലീസ്; ഫാത്തിമ ഇനി അകത്ത്
തൃശൂർ: മാളയിൽ വയോധികയായ റിട്ട. അധ്യാപികയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പ്രധാന പ്രതിയുടെ കൂട്ടാളിയായ യുവതിയും അറസ്റ്റിലായി. പട്ടേപ്പാടം സ്വദേശിനി ഫാത്തിമ തസ്നി (19) ആണ് മാള പോലീസിന്റെ പിടിയിലായത്. മുമ്പ് പിടിയിലായ മുഖ്യപ്രതി ആദിത്ത് (20) ആണ് ഇവർക്കൊപ്പം കേസിലെ മറ്റു നടപടികളിൽ പങ്കെടുത്തത്.
കഴിഞ്ഞ സെപ്റ്റംബർ 9-നാണ് മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) എന്ന റിട്ട. അധ്യാപികയുടെ വീട്ടിൽ അതിക്രമം നടന്നത്. പുത്തൻചിറ സ്വദേശി ചോമാട്ടിയിൽ വീട്ടിൽ മകൻ ആദിത്ത്, ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ചുകയറി, അവരുടെ വായും മൂക്കും പൊത്തിപ്പിടിച്ച് കഴുത്തിലുണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ച് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ, കേസിലെ മുഖ്യപ്രതിയായ ആദിത്ത് ദിവസങ്ങൾക്ക് മുൻപ് പിടിയിലായിരുന്നു. ഇയാളെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
അറസ്റ്റിലായ ഫാത്തിമ തസ്നി, പ്രധാന പ്രതിയായ ആദിത്തിനൊപ്പം കഴിഞ്ഞ ആറ് മാസമായി താമസിച്ച് വരികയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ആദിത്ത് മോഷ്ടിച്ച സ്വർണമാല ഫാത്തിമ തസ്നിയോടൊപ്പം ചേർന്ന് വിൽപ്പന നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇരുവരും ചേർന്ന് സെപ്റ്റംബർ 27-ന് കാറിൽ മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ജ്വല്ലറിയിലെത്തി, നാലര ലക്ഷം രൂപയ്ക്ക് സ്വർണമാല വിൽപന നടത്തി.
സ്വർണമാല വിറ്റ വകയിൽ ലഭിച്ച പണത്തിൽ നിന്ന്, ഫാത്തിമ തസ്നി മാളയിലെ ഒരു ജ്വല്ലറിയിൽ നിന്ന് അമ്പതിനായിരം രൂപയ്ക്ക് പുതിയ മാല വാങ്ങിയതായും പോലീസ് കണ്ടെത്തി. കൂടാതെ, ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനുള്ള ഫീസും മോഷ്ടിച്ച പണത്തിൽ നിന്ന് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ച ഈ കേസിൽ, പ്രതികളുടെ അറസ്റ്റ് പോലീസിന് വലിയ ആശ്വാസമായിരിക്കുകയാണ്. കേസിന്റെ തുടർ നടപടികൾ പൂർത്തിയായ ശേഷം, ഫാത്തിമ തസ്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരുടെയും അറസ്റ്റ്, കവർച്ച ചെയ്യപ്പെട്ട സ്വർണമാല കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും പോലീസിന് സഹായകമായിട്ടുണ്ട്.