- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ കൈയ്യില്‍ നിന്നും 30 പവന്‍ വാങ്ങി പണയം വച്ചു; അവരുടെ വീടിന്റെ ആധാരം ഉപയോഗിച്ചും ലോണെടുത്തു; അച്ഛന്റെ സഹോദരന്‍ നല്‍കിയത് 10 ലക്ഷം; കാറും ബൈക്കും വാങ്ങിയപ്പോള്‍ കടക്കാര് ശല്യക്കാരായി; ബ്ലേഡ് പലിശ അസഹനീയമായി; കടത്തിന് സ്ഥിരീകരണം; അഫാന് സ്വന്തം വീട്ടിലും അക്ഷോഭ്യന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്ത് പോലീസിനോട് കടക്കഥ പറഞ്ഞ് അഫാന്‍. മുത്തശ്ശി സല്‍മാബീവി കൊലപ്പെട്ട പാങ്ങോട്ടുള്ള വീട്ടിലും തുടര്‍ന്ന് സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ വീട്ടിലുമാണ് വന്‍ പോലീസ് സുരക്ഷയില്‍ എത്തിച്ചത്. കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെ എല്ലാം വിശദീകരിച്ചു. അഫാന്‍ പറഞ്ഞ 70 ലക്ഷത്തിന്റെ കടം അന്വേഷണസംഘവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇനി മുന്നോട്ടുപോകാന്‍ കഴിയാത്തവിധം കടം വന്നതിനാലാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അമ്മ ഷെമി, സഹോദരിയുടെ കയ്യില്‍നിന്ന് 30 പവന്‍ സ്വര്‍ണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നല്‍കണം. അതിന് ഒരു മാര്‍ഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യില്‍നിന്നും 10 ലക്ഷം രൂപ വാങ്ങി. ഇതിനൊപ്പം ദിവസവും പലിശ നല്‍കുന്ന രീതിയില്‍ ബ്ലേഡ് പലിശക്കാരില്‍നിന്നാണ് കൂടുതല്‍ പണവും വാങ്ങിയതെന്നും അഫാന്‍ മൊഴി നല്‍കി. രണ്ടു പേര്‍ കൂടി അഫാന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ഇത് അമ്മയുടെ സഹോദരിയും മകളുമാണെന്നും നേരത്തെ അഫാന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നല്‍കിയവര്‍ സമ്മര്‍ദം ചെലുത്തിയത്. പെണ്‍ സുഹൃത്ത് ഫര്‍സാനയില്‍നിന്നു വാങ്ങിയ മാല ഫര്‍സാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫര്‍സാന അഫാന് മാല കൈമാറിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫര്‍സാന സമ്മര്‍ദം ചെലുത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങള്‍ പോലീസിന് അഫാന്റെയും ഷെമിയുടെയും മൊബൈലില്‍ നിന്ന് ലഭിച്ചു. അങ്ങനെയാണ് കടത്തിന് സ്ഥിരീകരണം ഉണ്ടായത്.
ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് വിവരം. എന്നാല്‍ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ ബാങ്ക് രേഖകളില്‍ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇതെല്ലാം ദുരൂഹമായി മാറുന്നുണ്ട്. അഫാനെ കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്ത് പോലീസ് കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കും. അതിവേഗ കുറ്റപത്രമാണ് പദ്ധതി.
മുത്തശ്ശി സല്‍മാബീവി കൊലപ്പെട്ട പാങ്ങോട്ടുള്ള വീട്ടിലും തുടര്‍ന്ന് സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ വീട്ടിലുമാണ് വന്‍ പോലീസ് സുരക്ഷയില്‍ എത്തിച്ചത്. കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെയാണ് ക്രൂരകൃത്യംചെയ്ത സ്ഥലങ്ങളില്‍ അഫാന്‍ പെരുമാറിയത്. മാതാവ് ഷെമിയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി ചുവരിലടിച്ച രീതി കാട്ടിക്കൊടുക്കുകയും ചെയ്തു. കൊടുംക്രൂരത അരങ്ങേറിയ സ്വന്തം വീട്ടിലും അക്ഷോഭ്യനായാണ് അഫാന്‍ പോലീസിനൊപ്പം കയറിയത്.
സല്‍മാബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാങ്ങോട് പോലീസെടുത്ത കേസിലായിരുന്നു ആദ്യ തെളിവെടുപ്പ്. വെള്ളിയാഴ്ച നാലുമണിയോടെയാണ് പാങ്ങോട്ടുള്ള വീട്ടില്‍ എത്തിച്ചത്. സല്‍മാബീവി തലയ്ക്കടിയേറ്റ് വീണുകിടന്നിരുന്ന സ്ഥലം പ്രതിയെ കാണിച്ചു. തുടര്‍ന്ന് വീടിനുള്ളിലെത്തിച്ചും തെളിവെടുത്തു. ഇതിനുശേഷമാണ് സഹോദരന്‍ അഫ്സാനെയും സുഹൃത്ത് ഫര്‍സാനയെയും തലയ്ക്കടിച്ചു കൊല്ലുകയും മാതാവ് ഷെമിയെ ആക്രമിക്കുകയും ചെയ്ത വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെത്തിയത്. കൂട്ടക്കൊല നടന്ന ഫെബ്രുവരി 24-നുശേഷം ആദ്യമായാണ് അഫാനെ ഈ സ്ഥലങ്ങളിലെത്തിക്കുന്നത്.
കൊടുംക്രൂരത അരങ്ങേറിയ വീട്ടിലും അക്ഷോഭ്യനായാണ് അഫാന്‍ പോലീസിനൊപ്പം കയറിയത്. അനുജന്‍ അടിയേറ്റ് മരിച്ചുകിടന്ന വരാന്തയിലും താഴത്തെനിലയിലെ എല്ലാ മുറികളിലും പോലീസ് അഫാനുമായി കയറി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഫര്‍സാനയെ ക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മുകള്‍നിലയില്‍ എത്തിച്ചപ്പോഴും ഭാവമാറ്റമൊന്നും ഉണ്ടായില്ല.