തിരുവനന്തപുരം: അഫാന്റേയും അമ്മ ഷെമിയുടേയും കടങ്ങളുടെ കണക്ക് പുസ്തകവും പോലീസിന്. അന്വേഷണസംഘം അഫാന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സാമ്പത്തികബാധ്യതകളുടെ കണക്കുകള്‍ രേഖപ്പെടുത്തിയ പുസ്തകം കണ്ടെത്തിയത്. ഒരാളില്‍നിന്നു വാങ്ങിയ കടം മടക്കിനല്‍കാനായി മറ്റു പലരില്‍നിന്ന് അഫാന്റെ കുടുംബം കടംവാങ്ങി. അങ്ങനെ നിരവധിപ്പേരില്‍നിന്ന് വാങ്ങിയ തുക മടക്കിനല്‍കാനാകാതെ കുടുംബത്തിന്റെ കടബാധ്യത പെരുകുകയായിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതയായ ഉമ്മ ഷെമിയുടെ ചികില്‍സയ്ക്കും ഈ പണം ചെലവാക്കി. ഇതിനൊപ്പം സൗദിയിലുള്ള അച്ഛനും ഈ തുക അഫാന്‍ അയച്ചു. സൗദിയില്‍ വിസിറ്റിംഗ് വിസയില്‍ പോയപ്പോള്‍ കാറ്ററിംഗുകാരുടെ കൂടെയും അഫാന്‍ ജോലി ചെയ്തിരുന്നു. അച്ഛന്റെ സാമ്പത്തിക പ്രതിസന്ധിയും ഉമ്മയുടെ രോഗവും അഫാനെ വലച്ചിരുന്നു. അഫാന്റെ രക്തപരിശോധനയില്‍ ലഹരിയുടെ അംശമൊന്നും കണ്ടെത്തിയതുമില്ല. ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. വീട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ പകരം മുക്കുപണ്ടവും നല്‍കി. പണയം വെച്ച മാല തിരികെയെടുത്തുതരാന്‍ ഫര്‍സാന പിന്നീട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുന്‍പ് പണത്തിന് ആവശ്യം വന്നപ്പോള്‍ വാഹനങ്ങള്‍ പണയപ്പെടുത്തി അഫാന്‍ പണം കണ്ടെത്തിയെന്നും പിന്നീട് അവ വിറ്റെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കാര്‍ രണ്ടരലക്ഷം രൂപയ്ക്ക് അഫാന്‍ പണയപ്പെടുത്തിയിരുന്നു. പിന്നീട് ഇത് നാലുലക്ഷം രൂപയ്ക്കു വില്‍ക്കുകയും സൗദിയിലുള്ള പിതാവിനു പണം അയച്ചുകൊടുക്കുകയും ചെയ്തു.

അഫാന്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത് വന്നിട്ടുണ്ട്. അമ്മൂമ്മ സല്‍മാ ബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് അമ്മൂമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് അമ്മൂമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാന്‍ മൊഴി നല്‍കി. ഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലില്‍ പാങ്ങോട് സി ഐയോടാണ് വെളിപ്പെടുത്തല്‍. കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മ ബീവിയുടെ വീട്ടില്‍ എത്തിയത്. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ അമ്മൂമ്മയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചു എന്നാണ് കരുതിയത്. അമ്മൂമ്മയുടെ വീട്ടില്‍ എത്തിയ ഉടന്‍ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. അമ്മൂമയുമായി സംസാരിക്കാന്‍ നിന്നില്ല. തുടര്‍ന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. അമ്മമ്മയുടെ വീട്ടില്‍ അഫാന്‍ ചിലവഴിച്ചത് 9 മിനിറ്റ് മാത്രമാണെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

അഫാന്റെ അറസ്റ്റ് പാങ്ങോട് പോലീസ് രേഖപ്പെടുത്തിയിരുന്നു. പാങ്ങോട്ടുവെച്ച് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി മജിസ്ട്രേറ്റ് മെഡിക്കല്‍ കോേളജ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി രണ്ടിലെ മജിസ്ട്രേറ്റ് അക്ഷയയാണ് മെഡിക്കല്‍കോേളജ് ആശുപത്രിയിലെത്തി റിമാന്‍ഡ് നടപടി സ്വീകരിച്ചത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ആശുപത്രിയില്‍നിന്നു വിടുതല്‍ കിട്ടുന്ന മുറയ്ക്ക് ജയിലിലേക്കു മാറ്റും. വിഷം കഴിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ അറസ്റ്റ് അവിടെ വെച്ചാണ് രേഖപ്പെടുത്തിയത്. അനുജന്റെ പഠനാവശ്യത്തിനും മാതാവിന്റെ ചികിത്സയ്ക്കും പണം ചോദിച്ചിട്ടു നല്‍കാത്തതിലാണ് സല്‍മാ ബീവിയോടു പകയുണ്ടായതെന്നും അഫാന്റെ മൊഴിയുണ്ട്. സാമ്പത്തികപ്രതിസന്ധി മറികടക്കാനാവാത്തതാണു കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാന്‍ ആവര്‍ത്തിച്ചു.

ബാക്കി കേസുകള്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. രണ്ടു ദിവസംകൂടി അഫാന് ആശുപത്രിയില്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. റിമാന്‍ഡിനുശേഷം അഫാനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യണം. ആശുപത്രിയില്‍വെച്ചുള്ള പ്രാഥമിക മൊഴിമാത്രമാണ് ഇതുവരെ എടുത്തിട്ടുള്ളത്. അഫാന്റെ മാതാവ് ഷെമിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്താനായില്ല. ഷെമി ചികിത്സയിലുള്ള വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. നില തൃപ്തികരമാണെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കടം നല്‍കിയിരുന്നവര്‍ പണം തിരികെ ആവശ്യപ്പെട്ട് കുടുംബത്തെ സമീപിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍, ഇത്തരം സമ്മര്‍ദങ്ങളുണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അഫാന്റെയും ഷെമിയുടെയും മൊബൈല്‍ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം. പണം കടം നല്‍കിയിരുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിവരുകയാണ്.

കടംകൊടുത്ത പണം തിരികെച്ചോദിച്ച് ആരെങ്കിലും വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന ദിവസം പ്രതി അഫാനെ സമ്മര്‍ദത്തിലാക്കിയോയെന്ന് അന്വേഷിക്കുന്നതായും ിരുവനന്തപുരം റൂറല്‍ എസ്.പി. കെ.സുദര്‍ശന്‍ അറിയിച്ചു കടംകൊടുത്തവര്‍ പണം തിരികെച്ചോദിച്ച് സ്ഥിരമായി കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍, കൊലപാതകം നടത്തിയ ദിവസം അഫാനെ പെട്ടെന്ന് പ്രകോപിതനാക്കുന്നതരത്തില്‍ ആരെങ്കിലും പെരുമാറിയതാണോയെന്നു പരിശോധിക്കുന്നുണ്ട്. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്‍പ് അഫാനും ഫര്‍സാനയും തമ്മിലുള്ള ഫോണ്‍ സന്ദേശവും സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഫാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടില്‍നിന്ന് വെഞ്ഞാറമൂട് ടൗണിലേക്കു പോകാതെ ഇടവഴിയിലൂടെ ഫര്‍സാന കാവറയിലേക്കു നടന്നുവരുന്നതും തൊട്ടുപിന്നാലെ അഫാന്‍ ബൈക്കിലെത്തി പേരുമലയിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങള്‍.

മുക്കുന്നൂരിലെ വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഫര്‍സാന ഇടവഴിയിലൂടെ നടക്കുന്നതിനിടയില്‍ അഫാന്‍ ഫോണ്‍ചെയ്ത് എവിടെയാണുള്ളതെന്നു തിരക്കി. വര്‍ക്ക്ഷോപ്പിനടുത്തുള്ളതായി ഫര്‍സാന മറുപടി നല്‍കി. തുടര്‍ന്നാണ് ഫര്‍സാന നടന്നുനീങ്ങിയ ഇടവഴിയിലൂടെ അഫാന്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്.