ബെംഗളൂരു: സിനിമയെ വെല്ലുന്ന തിരക്കഥയുമായി കന്നഡ നടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് സാമ്രാജ്യം. ആഫ്രിക്കന്‍ മണ്ണില്‍ രണ്ട് കോടി രൂപയുടെ തട്ടിപ്പിനിരയായി തുടങ്ങിയ 'ബിസിനസ്', വെറും ഒരു വര്‍ഷം കൊണ്ട് എത്തിനിന്നത് 100 കോടി രൂപയുടെ ലാഭത്തിലായിരുന്നു. ഒടുവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുരുക്കില്‍ നടി വീണതോടെ പുറത്തുവരുന്നത് വന്‍ ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ആഫ്രിക്കയിലെ ഖനികളില്‍ നിന്ന് നേരിട്ട് സ്വര്‍ണ്ണം എത്തിച്ചാല്‍ കോടികള്‍ കൊയ്യാം എന്ന മോഹവുമായാണ് രന്യയും കൂട്ടാളി തരുണ്‍ കൊണ്ടൂരും കളത്തില്‍ ഇറങ്ങിയത്. ദുബായ് കേന്ദ്രമാക്കി ഇവര്‍ 'വീര ഡയമണ്ട്‌സ്' എന്ന കമ്പനി തുടങ്ങി. ഉഗാണ്ടയിലെ ഏജന്റ് വഴി 5 കിലോ സ്വര്‍ണ്ണത്തിന് അഡ്വാന്‍സ് നല്‍കി. എന്നാല്‍, ഉഗാണ്ടന്‍ ഏജന്റ് സ്വര്‍ണ്ണത്തിന് പകരം നല്‍കിയത് എട്ടിന്റെ പണിയാണണ്. ടാക്‌സ് ഇനത്തിലും മറ്റുമായി വീണ്ടും പണം നല്‍കിയെങ്കിലും സ്വര്‍ണ്ണം മാത്രം എത്തിയില്ല. 2 കോടി രൂപ നഷ്ടപ്പെട്ടതോടെ നടി കളി മാറ്റിപ്പിടിച്ചു.

ആഫ്രിക്കന്‍ ഏജന്റിനെ വിട്ട് ദുബായിലെ ദേര ഗോള്‍ഡ് സൂക്കില്‍ നിന്ന് നേരിട്ട് സ്വര്‍ണ്ണം വാങ്ങാനായിരുന്നു അടുത്ത പ്ലാന്‍. വന്‍ തുക പണമായി നല്‍കി സ്വര്‍ണ്ണം വാങ്ങും. ഇതിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലേക്കോ തായ്ലന്‍ഡിലേക്കോ കയറ്റി അയക്കുകയാണെന്ന വ്യാജ രേഖകള്‍ ചമയ്ക്കും. എന്നാല്‍, ഈ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ വെച്ച് രന്യ സ്വന്തം ശരീരത്തില്‍ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു പതിവ്. ഇങ്ങനെ ശരിക്കും സിനിമാക്കഥയെ വെല്ലുന്ന വിധത്തിലായിരുന്നു രന്യ റാവു സ്വര്‍ണം കടത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണയാണ് രന്യ ദുബായ്-ബെംഗളൂരു യാത്ര നടത്തിയത്. ഏകദേശം 127 കിലോ സ്വര്‍ണ്ണം ഇത്തരത്തില്‍ കടത്തി. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വളര്‍ത്തുപുത്രി എന്ന പദവി വിമാനത്താവളങ്ങളില്‍ പരിശോധന ഒഴിവാക്കാന്‍ ഇവര്‍ക്ക് സഹായമായി. വിഐപി പ്രോട്ടോക്കോള്‍ ഉപയോഗിച്ച് കസ്റ്റംസ് പരിശോധനകള്‍ സുഗമമായി മറികടന്നു. ഒടുവില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 14.2 കിലോ സ്വര്‍ണ്ണവുമായി ബെംഗളൂരുവില്‍ വെച്ച് നടി പിടിയിലാവുകയായിരുന്നു.

രന്യ റാവുവിനെ കൂടാതെ സഹായി തരുണ്‍ കൊണ്ടൂരു, സ്വര്‍ണ്ണ വ്യാപാരിയായ സഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു. നടിയുടെ 34 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടിയിട്ടുണ്ട്. വന്‍കിട ജ്വല്ലറികള്‍ക്കും ഇടനിലക്കാര്‍ക്കുമാണ് സ്വര്‍ണ്ണം കൈമാറിയതെന്നാണ് പ്രാഥമിക വിവരം.