കോഴിക്കോട്: എഐ സംവിധാനം ഉപയോഗിച്ചാല്‍ ഓഹരി വിപണിയില്‍ വന്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്നും 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍. മലപ്പുറം കാളികാവ് സ്വദേശിയായ സാബിക്കിനെ (26) ആണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഓഹരി വ്യാപാര വെബ്‌സൈറ്റ് ഉപയോഗിച്ച് വന്‍ തട്ടിപ്പാണ് സംഘം നടത്തിയത്.

ജോലിയില്‍നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിയാണു കബളിപ്പിക്കപ്പെട്ടത്. ഷെയര്‍ ട്രേഡിങ് രംഗത്ത് പരിചയവും പ്രാഗത്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്‌സാപ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പിന് കളമരൊക്കിയത്. ഈ അക്കൗണ്ടുകള്‍ വഴി ഓഹരി സംബന്ധമായ ക്ലാസുകളും നിര്‍ദേശങ്ങളും നല്‍കി വിശ്വാസം പിടിച്ചുപറ്റി. തുടര്‍ന്ന് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴി പണം അയപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. പണം ഇന്റര്‍നെറ്റ് ബാങ്കിങ് വഴി മറ്റൊരു പ്രതി മുജീബിന്റെ അക്കൗണ്ടിലേക്കു എത്തുകയും പ്രതികളായ സാബിക്കും ജാബിറലിയും കൂടി ചെക്കുകള്‍ ഉപയോഗിച്ച് പിന്‍വലിക്കുകയുമായിരുന്നു. സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ എടുത്തു നല്‍കുന്ന പ്രധാന കണ്ണിയാണു സാബിക്ക്. തട്ടിയെടുത്ത പണം എത്തിയ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് തിരിച്ചറിഞ്ഞത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അങ്കിത് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍.രഞ്ജിത്താണു പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിമീഷ്, രാജേഷ് ജോര്‍ജ്, ഷമാന അഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ എത്രയും പെട്ടെന്ന് 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി റജിസ്റ്റര്‍ ചെയ്യാം.