കോട്ടയം: യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങിലൂടെ. കോട്ടയം അകലകുന്നത്താണ് സംഭവം. അകലക്കുന്നം സ്വദേശി രതീഷ് മര്‍ദനമേറ്റു മരിച്ച സംഭവത്തിലാണു രതീഷിന്റെ ഭാര്യ അകലക്കുന്നം തവളപ്ലാക്കല്‍ തെക്കേക്കുന്നേല്‍ മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവിന്റെ സുഹൃത്തായ അകലക്കുന്നം സ്വദേശി ശ്രീജിത്താണു സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്ന രതീഷിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്.

ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭര്‍ത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയത്. വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ശ്രീജിത്ത് നേരത്തേ അറസ്റ്റിലായിരുന്നു. രാത്രിയിലാണ് അകലകുന്നം സ്വദേശിയായ രതീഷ് കൊല്ലപ്പെടുന്നത്. രതീഷ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന സമയം തവളപ്ലാക്കല്‍ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ശ്രീജിത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയിരുന്ന മരക്കമ്പ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ശ്രീജിത്ത കുറ്റംസമ്മതിച്ചു. മഞ്ജുവിന്റെ ഗൂഡാലോചനയും അറിയിച്ചു.

രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങള്‍ക്ക് കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിന് സമീപത്ത് നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.'

മഞ്ജുവും ശ്രീജിത്തും ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി ശ്രീജിത്തുമായി രതീഷ് വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച ഒരു മരണവീട്ടില്‍ വെച്ച് രതീഷിനെ ശ്രീജിത്ത് കണ്ടുമുട്ടി. ഇവനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല. എന്തു ചെയ്യണമെന്ന് ശ്രീജിത്ത് വാട്‌സ് ആപ്പിലൂടെ മഞ്ജുവിനോട് ചോദിച്ചു. എന്തു വേണമെങ്കിലും ചെയ്‌തോയെന്ന് മഞ്ജു മറുപടി നല്‍കി-ഇതേ തുടര്‍ന്നായിരുന്നു കൊല

ഇതേത്തുടര്‍ന്നാണ് രതീഷിനെ കൊലപ്പെടുത്താന്‍ ശ്രീജിത്ത് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. രതീഷ് കൊല്ലപ്പെട്ട ശേഷം വിവരം ശ്രീജിത്ത് മഞ്ജുവിനെ അറിയിക്കുകയും ചെയ്തിരുന്നു.