- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തു അജിയുടെ അസ്വാഭാവിക മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ്; മരണശേഷം പുറത്തുവന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആര്‍എസ്എസിന് എതിരെ സംശയകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെന്നു കാട്ടി എസ്പിക്ക് പരാതി; അനന്തുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്
അനന്തു അജിയുടെ അസ്വാഭാവിക മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ്
കോട്ടയം: കോട്ടയം സ്വദേശിയായ അനന്തു അജിയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള കോട്ടയം വിഭാഗം ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമിലും മറ്റുചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ട അനന്തുവിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ചും അന്വേഷിക്കണം. അനന്തുവിന്റെ മരണത്തിലേക്ക് നയിച്ചതായി പറയുന്ന കുറിപ്പില്‍ സംഘത്തിന് എതിരെ സംശയകരവും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണുളളത്.
കണിശവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. സ്വതന്ത്രമായ അന്വേഷണത്തിലൂടെ അനന്തുവിന്റെ അസ്വാഭാവിക മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അറിയാനും, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ആര്‍എസ്എസിന്റെ നിരപരാധിത്വം തെളിയിക്കാനും കഴിയുമെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള സഹപ്രാന്ത കാര്യവാഹ് കെ ബി ശ്രീകുമാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അനന്തുവിന്റെ കുടുംബം വര്‍ഷങ്ങളായി ആര്‍എസ്എസുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരാണെന്നും യുവാവിന്റെ അച്ഛന്‍ അജി കാര്യകര്‍ത്ത ആയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഈ ദു;ഖകരവും ദൗര്‍ഭാഗ്യകരവുമായ സംഭവത്തില്‍ ആര്‍എസ്എസ് കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കി.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും
അതേസമയം, ആര്‍എസ്എസ് ശാഖയില്‍ പലരില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി (24)യുടെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്. ആരെയും പ്രതിചേര്‍ക്കാതെയാവും കുറ്റം ചുമത്തുക. തമ്പാനൂര്‍ പൊലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചു. കുട്ടിക്കാലത്ത് വീടിനു സമീപത്തെ ആര്‍എസ്എസ് ശാഖയില്‍ വച്ച് നിരന്തരമായി ലൈംഗിക ചൂഷണം നേരിട്ടെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. യുവാവിന്റെ മരണം സംബന്ധിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല. ആര്‍എസ്എസ് താലൂക്ക് ഭാരവാഹിയായിരുന്നു യുവാവിന്റെ അച്ഛന്‍. ഇദ്ദേഹം 2019ല്‍ വാഹനാപകടത്തില്‍ മരിച്ചു. യുവാവിന്റെ മരണമൊഴിയായി വിശ്വസിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്, പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംശയമുയര്‍ത്തിയിട്ടുണ്ട്. പിതാവിന്റെ ശാഖയിലാണ് യുവാവ് ബാല്യകാലം മുതല്‍ ഉണ്ടായിരുന്നതെന്നും, പോസ്റ്റിലെ ആക്ഷേപങ്ങള്‍ അവിശ്വസനീയമെന്നുമാണ് അവര്‍ സമൂഹമാധ്യമത്തില്‍ വിശദീകരിച്ചത്. യുവാവിന്റെ ഐഡിയില്‍ മറ്റാരെങ്കിലും പോസ്റ്റിടാനുള്ള സാധ്യത അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. നാലു വയസ്സ് മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്നും ആര്‍എസ്എസ് ക്യാംപില്‍ നിന്നാണ് ദുരനുഭവങ്ങള്‍ നേരിട്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തില്‍ ആയി. അമ്മയെയും സഹോദരിയെയും ഓര്‍ത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. ആര്‍എസ്എസില്‍ ഇരകള്‍ വേറെയുമുണ്ട്. സംഘടനയില്‍ നിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് തുറന്നുപറയാന്‍ കഴിയുന്നതെന്നും അനന്തുവിന്റെ കുറിപ്പില്‍ പറയുന്നു. പിതാവാണ് ആര്‍എസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കള്‍ കുട്ടികളെ സ്നേഹം നല്‍കി വളര്‍ത്തണമെന്നും അവരെ കേള്‍ക്കാന്‍ തയാറാകണമെന്നും കുറിപ്പിലുണ്ടായിരുന്നു.