തിരുവനന്തപുരം: ആര്യനാട് തോളൂര്‍ സ്വദേശി അപര്‍ണയുടെ ആത്മഹത്യയില്‍ പ്രതി ഭര്‍ത്താവ് തന്നെ. ഗള്‍ഫിലുള്ള ഭര്‍ത്താവ് അക്ഷയ്യുമായുള്ള വിഡിയോ കോളിനിടെയാണ് ഭാര്യ അപര്‍ണ തൂങ്ങിമരിച്ചതെന്നാണ് സൂചനകള്‍. വെള്ളിയാഴ്ച്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

അപര്‍ണയും അക്ഷയ്യുടെ സഹോദരിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിനിടെ അക്ഷയ്യുടെ വിഡിയോകോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി മുറിയിലേക്ക് പോയി കതകടച്ച അപര്‍ണ ഏറെ നേരമായിട്ടും പുറത്തുവന്നില്ല. വിളിച്ചിട്ടും അനക്കമൊന്നും കേള്‍ക്കാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. ഫോണ്‍ ചാരിവച്ച നിലയിലും അപര്‍ണ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ആത്മഹത്യ തല്‍സമയം ഭര്‍ത്താവ് കണ്ടോ എന്നും സംശയമുണ്ട്. ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ കുടുംബത്തേയും ഇത് അറിയിച്ചെന്നാണ് സൂചന.

വിഡിയോ കോളിനിടെ തന്നെ അപര്‍ണ തൂങ്ങുകയായിരുന്നുവെന്നാണ് ആരോപണം. അത് കണ്ടിട്ടും ഭര്‍ത്താവ് അക്ഷയ് ആരോടും പറഞ്ഞില്ലെന്നും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ആത്മഹത്യ സ്ത്രീധനപീഡനവും അക്ഷയ്യുടെ സംശയവും മൂലമെന്നും പരാതിയില്‍ പറയുന്നു. അപര്‍ണയുടെ മരണത്തിനു കാരണം ഭര്‍ത്താവ് അക്ഷയ് ആണെന്നാണ് ആരോപണം. പ്രണയിച്ചു വിവാഹിതരായവരാണ് അക്ഷയ്യും അപര്‍ണയും. വളരെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ നല്‍കാനുള്ള സാമ്പത്തിക അവസ്ഥയായിരുന്നു അപര്‍ണയുടെ കുടുംബത്തിനുണ്ടായിരുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുടുംബം പറയുന്നു.

ഒരുവര്‍ഷം മുന്‍പായിരുന്നു അപര്‍ണയുടെ വിവാഹം. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലിചെയ്യുകയാണ്. കുര്യാത്തി സ്വദേശി ശശിധരന്‍നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ. അക്ഷയുടെ സഹോദരിക്കൊപ്പമിരിക്കുമ്പോള്‍, അക്ഷയുടെ വീഡിയോകാള്‍ വന്നതോടെ അപര്‍ണ ഫോണുമായി മുറിക്കകത്തേക്ക് പോവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതായപ്പോള്‍ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അപര്‍ണയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അപര്‍ണയുടെ ബന്ധുക്കളെ വിവരമറിയിച്ചത് അക്ഷയുടെ സഹോദരിയാണ്.

'എല്ലാം അറിഞ്ഞുകൊണ്ട്, എന്നെ വിവാഹം ചെയ്തിട്ട് എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്...' എന്ന കുറിപ്പുകളടങ്ങിയ അപര്‍ണയുടെ ഡയറി പൊലീസ് കണ്ടെത്തിയതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്. കൂടാതെ അപര്‍ണ തൂങ്ങി നില്‍ക്കുന്നതിന് സമീപത്തെ കട്ടിലില്‍ മൊബൈല്‍ ഫോണ്‍ ചാരിവച്ച നിലയിലായിരുന്നു. മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇവര്‍ പറയുന്നത്.