മംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നത് വ്യക്തമായ ആസൂത്രണത്തില്‍. കേസില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

കാസര്‍കോട് സ്വദേശിയായ 37-കാരനെ കുന്ദാപൂര്‍ താലൂക്കിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43) കെണിയില്‍ കുടുക്കുകയായിരുന്നു. 37കാരനെ കൃത്യമായ പ്ലാനിംഗോടെയാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കെണിയിലാക്കുകയായിരുന്നു. അസ്മയെ ഫോണിലൂടെയാണ് കാസര്‍കോട് സ്വദേശി സുനില്‍കുമാര്‍ പരിചയപ്പെട്ടത്. തിങ്കളാഴ്ച ഫോണില്‍ വിളിച്ചപ്പോള്‍ നേരിട്ട് കാണാമെന്ന് യുവതി യുവാവിനോട് പറയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ സ്ഥലത്തെത്തിയ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനു പിന്നാലെ മറ്റുപ്രതികളും ഇവരുടെ വീട്ടിലെത്തി. സുനിലിനെ വീട്ടില്‍ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.

യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു. സുനിലിന്റെ കൈവശമുണ്ടായിരുന്ന 6,200 പണം തട്ടിയെടുത് ശേഷം യുപിഐ വഴി 30,000 അസ്മയുടെ നമ്പറിലേക്ക് നിര്‍ബന്ധിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. എടിഎം കാര്‍ഡും തട്ടിയെടുത്തു. പിന്‍ നമ്പര്‍ ലഭിച്ച ശേഷം 40,000 പിന്‍വലിച്ച ശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്.

ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.