ഗുവാഹത്തി: പാക്കിസ്ഥാൻ ബന്ധം ആരോപിച്ച് അസമിലെ സോണിത്പൂർ ജില്ലയിൽ നിന്ന് ജ്യോതിക കലിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അനധികൃത സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കാനുള്ള അന്താരാഷ്ട്ര ശൃംഖലയുമായി യുവതിക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ യുവതിയുടെ സഹോദരൻ ഉൾപ്പെടെ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ബിസിനസ് ആവശ്യങ്ങൾക്കായി ദുബായിലേക്ക് പോയിരുന്ന ജ്യോതിക കലിത അവിടെവെച്ച് പാക്കിസ്ഥാൻ പൗരനായ റംസാൻ മുഹമ്മദിനെ രഹസ്യമായി വിവാഹം കഴിച്ചു. ഇവരുടെ ബോർഝർ ഗ്രാമത്തിലെ ബാങ്ക് അക്കൗണ്ടിൽ വലിയ തുക നിക്ഷേപിച്ചതായി അധികൃതർ കണ്ടെത്തിയിരുന്നു.

ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 44 എ.ടി.എം. കാർഡുകൾ, 17 ബാങ്ക് പാസ്ബുക്കുകൾ, മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി നൂതന രീതികൾ ഉപയോഗിക്കുന്ന ഒരു വലിയ ശൃംഖലയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

യുകെയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പ്രവർത്തകരുമായി യുവതിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. പണം കൈമാറ്റം ചെയ്യാൻ ഇവർ 'മ്യൂൾ അക്കൗണ്ട് നെറ്റ്വർക്കുകൾ' ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, മൗറീഷ്യസ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഓൺലൈൻ തട്ടിപ്പുകളിലും ഇവർ പങ്കാളിയാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.