കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അതുല്യയുടെ സഹോദരി അഖില രംഗത്ത്. അതുല്യയെ കൊല്ലുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി പറഞ്ഞു. സതീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് ചോദ്യം ചെയ്തതിന് മര്‍ദിച്ചിരുന്നുവെന്നും അഖില മാധ്യമങ്ങളോട് പറഞ്ഞു.

ചെറിയ കാര്യങ്ങള്‍ക്കുപോലും സതീഷ് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും അഖില വ്യക്തമാക്കി. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അഖില പറഞ്ഞു. തലേദിവസവും വീട്ടില്‍ വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് പോയത്. എന്തു കാര്യം ഉണ്ടെങ്കിലും തന്നെ വിളിച്ചാണ് പറഞ്ഞിരുന്നത്. അന്ന് തന്നെ ചേച്ചി വിളിച്ചില്ല. ഇവര്‍ തമ്മില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. മുന്‍പ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ചേച്ചിയെ അയാള്‍ അടിച്ചതിന്റെ പാട് കാണിച്ചിട്ടുണ്ടായിരുന്നു. ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നു.

അച്ഛന്‍ ജോലി കഴിഞ്ഞുവരുമ്പോഴേ കുപ്പിയെടുത്ത് വച്ച് കഴിക്കുമെന്ന് കുഞ്ഞും പറയുന്നുണ്ട്. ടച്ചിങ്‌സൊക്കെ പുള്ളി ഓര്‍ഡര്‍ ചെയ്ത് കഴിക്കും. ചേച്ചിയോടും കുഞ്ഞിനോടും എന്ത് ആഹാരം വേണമെന്നു പോലും ചോദിക്കില്ല. അച്ഛനു തന്നോട് സനേഹമുണ്ടായിരുന്നില്ലെന്ന് മകള്‍ തന്നെ പറഞ്ഞിട്ടുണ്ട്. മകളോട് ഇല്ലാത്ത എന്തു സ്‌നേഹമാണ് ഭാര്യയോട് കാണിക്കുന്നതെന്നും അഖില കൂട്ടിച്ചേര്‍ത്തു.

അതേസമയം മകളെ ഇല്ലാതാക്കിയ സതീഷിനു കടുത്ത ശിക്ഷ നല്‍കണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയണം. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയില്‍ എടുക്കണം. ചിരിച്ചു കളിച്ച് ഫോട്ടോ സ്റ്റാറ്റസിട്ട അതുല്യ സ്വയം ജീവനൊടുക്കില്ല. അന്ന് മകളുടെ ജന്മദിനമായിരുന്നു. അനിയത്തിയുടെ വീട്ടില്‍ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവള്‍ പോയത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.

അതേ സമയം, ഷാര്‍ജയില്‍ മരിച്ച അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ മര്‍ദിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മരണത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ദൃശ്യം അതുല്യയുടെ കുടുംബം കോടതിയില്‍ ഹാജരാക്കി. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തു വര്‍ഷം പീഡനം സഹിച്ചെന്ന് അതുല്യ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

''നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാന്‍ കുത്തിമലര്‍ത്തി ജയിലില്‍ പോകും, നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട'' വിഡിയോയില്‍ സതീഷ് പറയുന്നു.

യുഎഇയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സതീഷ് ശങ്കറിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സതീഷിന്റെ ഗാര്‍ഹിക, മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ പരാതി. അതേസമയം, ഹാജരാക്കിയ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു.