കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. കൈതപ്രം സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണനാണ്(49) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്നങ്ങളാണെന്നും സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിര്‍മാണ കരാറുകാരനാണ് സന്തോഷ്.

കസ്റ്റഡിയിലുള്ളയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചില മുന്നറിയിപ്പ് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള ആളാണ്. പന്നിയെ വെടിവയ്ക്കുന്നതിന് ഉള്‍പ്പെടെ ഉപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് വെടിവച്ചിരിക്കുന്നത്. സ്ഥലത്ത് പൊലീസ് എത്തിയതായി പാണപ്പുഴ പഞ്ചായത്ത് അംഗം സുജിത്ത് കടന്നപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സമീപത്തെ വോളീബോള്‍ കോര്‍ട്ടില്‍ കളിക്കുകയായിരുന്ന ആളുകളാണ് കെട്ടിടത്തില്‍ നിന്ന് വെടിയൊച്ച കേട്ടതും വിവരം മറ്റുള്ളവരെ അറിയിച്ചത്.പൊലീസ് എത്തിയപ്പോള്‍ കെട്ടിടത്തിന് പുറത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത പെരുമ്പടവ് പഞ്ചായത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളാണെന്ന് സുജിത് പറയുന്നു. കാട്ടുപന്നികളെ വെടിവയ്ക്കുന്ന റസ്‌ക്യൂ സംഘത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇരുവരും തമ്മില്‍ എന്തോ ഒരു തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസില്‍ പരാതി നിലനില്‍ക്കുന്നതായിട്ടാണ് പൊലീസ് പറയുന്നു.