തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാര്‍ മൊഴി മാറ്റി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്റെ പുതിയ മൊഴി. ഇതോടെ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള തീരുമാനത്തിലാണ് പൊലീസ്. ശ്രീതുവുമായി ഒരു പോലീസുകാരന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ പോലീസുകാരനാണ് ഹരികുമാറിനെ കൊണ്ട കള്ളമൊഴി കൊടുത്തതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ശ്രീതുവിനെതിരെ ജോലി തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. ഈ തട്ടിപ്പില്‍ ഈ പോലീസുകാരനും പങ്കുണ്ടായിരുന്നു. തന്റെ ഭര്‍ത്താവാണെന്ന വ്യാജേന ഈ പോലീസുകാരനുമായി ശ്രീതു പല സ്ഥലത്തും കറങ്ങിയിരുന്നു.

ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിക്കാണ് ഹരികുമാര്‍ മൊഴി നല്‍കിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. ഇയാളുടെ മൊഴി മാറ്റത്തോടെ, നുണപരിശോധനയ്ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ. ശ്രീതുവുമായുളള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഈ കേസില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു. അതിനിടെയാണ് മൊഴി മാറ്റുന്നത്. അമ്മയെ രക്ഷിക്കാനാണ് കുട്ടിയെ കൊന്നത് ഹരികുമാര്‍ ഏറ്റെടുത്തതെന്ന വാദം ശക്തമായിരുന്നു. ജനുവരി മുപ്പതിനാണ് കുട്ടിയെ വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിയതിനുപിന്നാലെയാണ് ഹരികുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളെ പല പ്രാവശ്യങ്ങളായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ഹരികുമാര്‍ വെളിപ്പെടുത്തിയത്. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് നിലപാടില്‍ എത്തുകയും ചെയ്തു.

കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പഴയ കഥ. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു നിഗമനം. ജനുവരി 30-ന് രാവിലെയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ 5.15-ഓടെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ എട്ടുമണിയോടെ വീടിന് സമീപത്തെ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.

കുഞ്ഞിന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതനിലനിന്നിരുന്നു. ആള്‍മറയുള്ള കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നത് സംഭവം കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. ഇതിനിടെ വീട്ടിലെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും കയര്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഒപ്പം കുഞ്ഞിന്റെ മാതൃസഹോദരനായ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു. ഈ ചോദ്യംചെയ്യലിലാണ് ഹരികുമാര്‍ പോലീസിനോട് ആദ്യ കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ തുറന്നുപറഞ്ഞു. എന്നാല്‍, പ്രതിയുടെ പല മൊഴികളിലും അടിമുടി വൈരുദ്ധ്യം നിലനിന്നിരുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തി.

കുഞ്ഞിന്റെ കൊലപാതകത്തില്‍ ഹരികുമാറിന് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്. കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു സംശയമുള്ളവരുടെ പട്ടികയില്‍ ഒന്നാമത്. ശ്രീതുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തു. ഇതിനിടെ കുഞ്ഞിന്റെ പിതാവിനെ പോലീസ് വിട്ടയച്ചു. ശ്രീതുവും സഹോദരന്‍ ഹരികുമാറും താമസിക്കുന്ന വീട്ടില്‍ യുവതിയുടെ ഭര്‍ത്താവ് അധികം വരാറില്ലെന്ന് നാട്ടുകാരും മൊഴിനല്‍കിയിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ പ്രതി ഹരികുമാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, ഹരികുമാറും സഹോദരി ശ്രീതുവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി ഇതില്‍ കണ്ടെത്തി. ഒരേവീട്ടില്‍ താമസിച്ചിട്ടും ഇരുവര്‍ക്കും വാട്സാപ്പ് വഴി എന്താണിത്ര സംസാരിക്കാനുള്ളതെന്ന് ചോദ്യമായി അവശേഷിച്ചു. ഇതിനിടെ, ഇവരുടെ ഫോണില്‍നിന്ന് നീക്കംചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീതുവിന്റെയും ഹരികുമാറിന്റെയും വീട്ടില്‍ മന്ത്രവാദവും പൂജകളും നടന്നിരുന്നതായുള്ള ആരോപണങ്ങള്‍ നാട്ടുകാരില്‍നിന്ന് ഉയര്‍ന്നത്. കുടുംബത്തിന് വലിയ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായും ആരോപണമുണ്ടായി. ശ്രീതുവിനെതിരേ സാമ്പത്തികതട്ടിപ്പിലും പരാതി ഉയര്‍ന്നു. മന്ത്രവാദത്തിന്റെ ഭാഗമായാണോ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന സംശയവും ഈ ഘട്ടത്തില്‍ ബലപ്പെട്ടു. തുടര്‍ന്ന് കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ജ്യോത്സ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഹരികുമാര്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവും പോലീസിന്റെ പിടിയിലായി. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഹരികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാര്‍ മാത്രമാണെന്ന് പോലീസ് ഉറപ്പിച്ചത്. ഈ ജോലി തട്ടിപ്പ് കേസില്‍ പോലീസുകാരനും പ്രതിയായിരുന്നു.