ബംഗളുരു:ബെംഗളൂരു ഹെബ്ബഗൊഡിയില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രൂരമായി കൊന്ന് യുവാവ്. മാനസ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറിന്റെ മുന്നില്‍ വച്ച് യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് ശങ്കര്‍ പിടിയിലായതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. മാനസയും ഭര്‍ത്താവും തമ്മില്‍ സംശയത്തിന്റെ പേരില്‍ നിരന്തരം വഴക്ക് പതിവായിരുന്നു. ഇന്നലേയും ഇത്തരത്തിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. മഴു ഉപയോഗിച്ചാണ് ശങ്കര്‍ മാനസയുടെ തല വെട്ടിമാറ്റിയത്.

ബെംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്ത് ഹൈവേയിലാണ് നടുക്കുന്ന സംഭവം. കൊലപാതകത്തില്‍ ബെംഗളുരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലില്‍ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘമാണ് നടുക്കുന്ന ആ കാഴ്ച്ചകള്‍ കണ്ട്. രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തില്‍ പോകുകയായിരുന്നു.

വഴിയില്‍ രക്തം ഇറ്റുവീഴുന്നത് കണ്ട പോലീസ് യുവാവിന ചേസ് ചെയ്ത് പിടികൂടുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തിയപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല. ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് ഇത് തന്റെ ഭാര്യയാണെന്നും താന്‍ കൊലപ്പെടുത്തിയെന്നും യുവാവിന്റെ ഭാവഭേദമില്ലാതെയുള്ള മറുപടി നല്‍കി.

26കാരിയായ മാനസയെ ഭര്‍ത്താവ് ശങ്കര്‍ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ തല വെട്ടിയെടുത്ത ഇയാള്‍ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇവരോട് നേരത്തേ വീട്ടില്‍ നിന്ന് പോകാന്‍ പറഞ്ഞിരുന്നെന്നും ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓര്‍ത്ത് മാനസ തിരിച്ച് വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.

ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. ഒടുവില്‍ ഇവരെ മഴു ഉപയോഗിച്ച് ശങ്കര്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് കൂടി അന്വേഷിക്കുമെന്നും വ്യക്തമാക്കി.