തിരുവനന്തപുരം: ഡോണുകള്‍ വാഴും മേഖലയാണ് തിരുവനന്തപുരത്തെ ബീമാപള്ളി. അവിടേക്ക് പോലീസിന് പോലും അങ്ങനെ കടന്നു ചെയ്യാന്‍ കഴിയില്ലെന്നതാണ് വസ്തുത. വ്യാജ സിഡി റെയ്ഡിന് പോയ തലയെടുപ്പുള്ള ഋഷിരാജ് സിംഗിന് പോലും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായത് ഞെട്ടിക്കും ദുരനുഭവമാണ്. ഈ മേഖലയിലാണ് ഗുണ്ടാപകയില്‍ ഒരു ജീവന്‍ പൊലിഞ്ഞത്.

തലസ്ഥാനനഗരത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗുണ്ടാസംഘങ്ങളുടെ പകയില്‍ രണ്ടാമതും കൊലപാതകം എന്നതില്‍ ഉപരി ബീമാപള്ളിയിലാണ് രണ്ടാമത്തെ കൊലയെന്നതും പോലീസിന് തലവേദനയാണ്. മുട്ടത്തറ ബീമാപള്ളി ഈസ്റ്റ് സദ്ദാം നഗറില്‍ ഷിബിലി(38)യാണ് കൊല്ലപ്പെട്ടത്. പൂന്തുറ സ്വദേശികളും സഹോദരന്മാരുമായ ഇനാസ് (21), ഇനാദ് (23) എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുപ്രതികളും പൂന്തുറ പൊലീസിന്റെ വലയിലായെന്നാണു സൂചന. ഇനാസിനെ കസ്റ്റഡിയില്‍ എടുത്തത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുംക്രിമിനലുകളാണ് എല്ലാവരും.

ഷിബിലി ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. ലഹരി വില്പന നടത്തിയതിനെ എതിര്‍ത്ത പളളി കമ്മിറ്റി സെക്രട്ടറിയെ മര്‍ദ്ദിച്ച കേസിലാണ് ഷിബിലി ജയിലിലായത്. കേസിലെ പ്രതികളും ഷിബിലിയും മുമ്പ് ലഹരിക്കച്ചവടം നടത്തികയും പിന്നീട് തെറ്റുകയുമായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ സ്ഥിരം സംഘര്‍ഷമുണ്ടായിരുന്നു. നിരോധിത പുകയില ഉത്പനങ്ങള്‍ ഈ പ്രദേശങ്ങളില്‍ വന്‍ തോതില്‍ വില്‍ക്കുന്നുണ്ട്. മോഷണവും അടിപിടിയും ലഹരിക്കടത്തും ഉള്‍പ്പെടെ 22 കേസുകളില്‍ പ്രതിയാണ് ഷിബിലി. ജയില്‍വാസവും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇനാസും ഷിബിലിയുമായി നേരത്തേ സംഘര്‍ഷം നടന്നിട്ടുണ്ട്. രണ്ടാഴ്ച മുന്‍പും ഇവര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. വ്യാഴാഴ്ച രാത്രി 9 ന് കടപ്പുറത്ത് വച്ച് ഇനാസും ഷിബിലിയും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഇനാസിന് മര്‍ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ രാത്രി സഹോദരന്‍ ഇനാദിനെയും കൂട്ടി ആക്രമിച്ചെന്നാണ് സൂചന.

ബീമാപളളി ഈസ്റ്റ് വാര്‍ഡ് സദാം നഗറിലുളള നാഗൂര്‍ കണ്ണിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുള്‍ ഹസ്സന്റെയും ബദറുനിസയുടെയും മകന്‍ ഷിബിലി(38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ ബീമാപളളിക്ക് സമീപത്തെ റോഡിലായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ അടിയേറ്റ് മരിച്ച ഷിബിലിയും സഹോദരങ്ങളില്‍ ഒരാളായ ഇനാസും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു.

ബീമാപളളിക്ക് സമീപത്ത് രാത്രിയില്‍ റോഡില്‍വെച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെ ഷിബിലിയെ അന്വേഷിച്ച് ഇനാസും ഇയാളുടെ ജേഷ്ഠന്‍ ഇനാബും എത്തി. ബീമാപളളി റോഡില്‍നിന്ന് കടപ്പുറത്തേക്ക് പോകുന്ന ഇടവഴിയില്‍വെച്ച് ഷിബിലിയെ കണ്ടതോടെ അവിടെവെച്ച് അടിപിടിയായി. ഇരുവരും ചേര്‍ന്ന് ഷിബിലിയെ മതിലിനോട് ചേര്‍ത്തുവെച്ച് ക്രൂരമായി മര്‍ദിച്ചു. ഇയാളുടെ വസ്ത്രങ്ങളും കീറിയെറിഞ്ഞുവെന്നാണ് പോലീസിന് നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം. സംഭവസ്ഥലത്തുനിന്ന് പോലീസ് ഇയാളുടെ ഷര്‍ട്ട്, ചെരിപ്പുകള്‍ എന്നിവ കണ്ടെടുത്തു.

അടിയേറ്റ് അവശനിലയിലായ ഷിബിലി അവിടെനിന്ന് ഓടി കടല്‍ തീരത്ത് എത്തി. പിന്നാലെ വന്ന ഇരുവരും ചേര്‍ന്ന് ഷിബിലെ തറയില്‍ തളളിയിട്ട് നെഞ്ചിലും കഴുത്തിലും ചവിട്ടിയെന്നും കല്ലുകൊണ്ട് ചുണ്ടിലും താടിയിലും തലയിലും കഴുത്തിലും ഇടിച്ചെന്നുമാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം യുവാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാരില്‍ ആരോ ഷിബിലിയുടെ സഹോദരന്‍ ഹലീല്‍ റഹ്‌മാനെ രാത്രി 12 ഓടെ വിവരമറിയിച്ചു. കടപ്പുറത്ത് എത്തിയ ഹലീലും സുഹൃത്തുക്കളും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ഷിബിലിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ചവിട്ടേറ്റതിനെ തുടര്‍ന്ന് വയറ്റിലെ ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞതായി പൂന്തുറ പോലീസ് പറഞ്ഞു.

ഗുണ്ടകളെ പിടികൂടുന്നതിന് പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കാന്‍ നഗരത്തില്‍ ആദ്യമായി രണ്ടാമതൊരു ഡിസിപിയെയും കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ബീമാപള്ളിയിലും കര്‍ശന നിരീക്ഷണം ഇനി നടത്തും.