കോഴിക്കോട്: പശുക്കടവില്‍ കോങ്ങാട് മലയില്‍ പശുവിനെ കെട്ടാന്‍ പോയ ചൂളപറമ്പില്‍ ഷീജുവിന്റെ ഭാര്യ ബോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീടമ്മ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് പൊലീസിന്റെ സ്ഥിരീകരണം. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങള്‍ കണ്ടെത്തിയത്. ബോബിയുടെ മൃതദേഹവും വളര്‍ത്തു പശുവിന്റെ ജഡവും സമീപത്താണ് കിടന്നിരുന്നത്.

കൊക്കോ മരത്തില്‍ വൈദ്യുതി കമ്പി കുടുക്കാന്‍ സജ്ജീകരണം നടത്തിയതായും വിവരമുണ്ട്. മൃതദേഹം കിടന്നതിനു സമീപത്തുകൂടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്നുമുണ്ട്. 15 മീറ്റര്‍ മാത്രം അകലെയാണ് ലൈന്‍ കടന്നു പോകുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്താനാണ് വനം വകുപ്പിന്റെ നീക്കം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് ആരോപിച്ചു.

കുറ്റ്യാടി പശുക്കടവ് ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കാണാതായത്. മേയാന്‍ വിട്ട വളര്‍ത്തു പശു തിരികെ എത്താഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ച് ഇറങ്ങിയ ബോബിയെ കാണാനില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷസേനയും വനംവകുപ്പും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൊക്കോ തോട്ടത്തില്‍ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും വളര്‍ത്തു പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു. കടുവ പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായത് എങ്കിലും ബോബിയുടെ ശരീരത്തിലും പശുവിന്റെ ജഡത്തിലും കാര്യമായ പരുക്കുകള്‍ ഒന്നും ഇല്ലായിരുന്നു.