ചണ്ഡീഗഡ്: കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പഞ്ചാബ് പോലീസ് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. 5 കോടി രൂപയോളം പണവും, സ്വർണവും, ആഭരണങ്ങളും, വിലകൂടിയ വാഹനങ്ങളുമടക്കം കോടിക്കണക്കിന് രൂപയുടെ സ്വത്ത് സിബിഐ പിടികൂടി. ഒരു ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കുന്നതിന് ഒരു ബിസിനസുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിലാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചു ദിവസം മുൻപ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആക്രി ബിസിനസുകാരനായ ഒരാളാണ് പരാതിക്കാരൻ. കൈക്കൂലി വാങ്ങുന്നതിനിടെ ഇടനിലക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറിനെയും കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയത്. റെയ്ഡിൽ, കിടക്കയിലും ബാഗുകളിലുമായി ഏകദേശം 5 കോടി രൂപയോളം പണമായി കണ്ടെടുത്തു. ഇത്രയധികം നോട്ടുകൾ എണ്ണുന്നതിനായി മൂന്ന് കൗണ്ടിംഗ് മെഷീനുകൾ ഉപയോഗിക്കേണ്ടി വന്നു.

ഇവ കൂടാതെ, 1.5 കിലോഗ്രാമിലധികം തൂക്കം വരുന്ന സ്വർണവും വിലയേറിയ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മെഴ്സിഡസ്, ഔഡി തുടങ്ങിയ ആഢംബര കാറുകളുടെ താക്കോലുകളും അവയുടെ രേഖകളും റെയ്ഡിൽ കണ്ടെടുത്തു. 22ഓളം വിലകൂടിയ വാച്ചുകൾ, തോക്കുകൾ, റിവോൾവറുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പഞ്ചാബിലെ വിവിധയിടങ്ങളിലുള്ള വസ്തുക്കളുടെ ഉടമസ്ഥാവകാശ രേഖകളും സിബിഐ കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.