തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് തീയിട്ടു. പുലർച്ചെയുണ്ടായ സംഭവത്തിൽ മഹീന്ദ്ര ബൊലേറോ, മാരുതി വാഗൺR കാറുകളാണ് പൂർണമായും കത്തിനശിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭർത്താവ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുഞ്ചക്കരി പേരകം ജംഗ്ഷന് സമീപം രഞ്ചുവിഹാറിൽ വാടകയ്ക്ക് താമസിക്കുന്ന ശരണ്യ-ശങ്കർ ദമ്പതികളുടെ വീടിന് മുന്നിലാണ് വാഹങ്ങൾ നിർത്തിയിട്ടിരുന്നത്. ഭർത്താവുമായിട്ടുള്ള വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും കുറച്ചു ദിവസങ്ങളായി വീട് വിട്ട് മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനം കത്തിക്കുന്നതിനായി ശങ്കറെത്തിയതായി ശരണ്യ തിരുവല്ലം പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് സ്ഥലത്തെത്തുമ്പോഴാണ് രണ്ട് കാറുകൾ തീപിടിച്ച് കത്തുന്ന നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് വാഹനങ്ങളിലെയും വീടിന്റെ ഹാളിലെ തീ പൂർണമായും അണച്ചത്. തീ സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലേക്കും സൈക്കിളുകളിലേക്കും പടരാതിരിക്കാൻ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കാറുകൾക്ക് സമീപം പേപ്പർ ബുക്ക്ലെറ്റുകൾ കൂട്ടിയിട്ട് കത്തിച്ചാണ് തീ പടർത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ശങ്കർ ശരണ്യയുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. തുടർന്ന് തിരികെപ്പോയ ഇയാൾ പുലർച്ചയോടെ തിരിച്ചെത്തിയാണ് വാഹനങ്ങൾക്ക് തീയിട്ടതെന്നാണ് പോലീസ് കരുതുന്നത്. നേരത്തെയും ഇയാൾ ഒരു ബൈക്കിന് തീയിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.