വാരണാസി: കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഹാസ്യഗാനം എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. നിരവധി കാഴ്ചക്കാരാണ് ആ ഗാനത്തിന് ഉണ്ടായിരുന്നത്. ഗായികയുടെ പ്രശസ്തി തന്നെ അതിന് കാരണം. പ്രമുഖ ഗായിക നേഹ സിങ് റാത്തോഡ് ആണ് ആ വൈറലായ ഇണത്തിന് പിന്നിൽ. പക്ഷെ കാര്യങ്ങൾ അവിടെ കൊണ്ട് ഒന്നും നിന്നില്ല. ഗാനം വൈറലായതിന് പിന്നാലെ ഗായികയ്ക്ക് എട്ടിന്റെ പണി.പാട്ടിന്റെ ഉള്ളടക്കമാണ് പ്രശ്‌നം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ഗാനത്തിൽ വലിയ രീതിയിലാണ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

സംഭവം ഇങ്ങനെ.. അടുത്തിടെയാണ് പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യ ഗാന വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രശസ്ത നാടോടി ഗായികയും രാഷ്ട്രീയ ആക്ഷേപഹാസ്യ എഴുത്തുകാരിയുമായ നേഹ സിങ് റാത്തോഡിനെതിരെ വാരണാസി പോലീസ് കേസെടുത്തത്.

സാധന ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഡോ. സൗരഭ് മൗര്യ നൽകിയ പരാതിയെ തുടർന്നാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേഹ റാത്തോഡ് തന്റെ വീഡിയോയിൽ പ്രധാനമന്ത്രിയെ 'ഭീരു' എന്നും 'ജനറൽ ഡയർ' എന്നും വിശേഷിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പങ്കിന് പേരുകേട്ട ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായ റെജിനാൾഡ് ഡയറിനെയാണ് 'ജനറൽ ഡയർ' എന്ന് വിളിക്കുന്നത്.

കൂടാതെ ചില പാക്കിസ്ഥാൻ ചാനലുകളിൽ വീഡിയോ പ്രദർശിപ്പിച്ചതായും, വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതായും സൗരഭ് പരാതിയിൽ ആരോപിക്കുന്നു. ദേശീയ ഐക്യത്തിനും പൊതു ക്രമത്തിനും ഭീഷണിയാകുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ്‍ സംഹിത (ബിഎന്‍എസ്) യിലെ സെക്ഷന്‍ 197(1)(എ), 197(1)(ഡി), 353(2) വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേർത്തിട്ടുണ്ട്.

അതേസമയം, സോഷ്യൽ മീഡിയയിൽ വളരെ പ്രമുഖയാണ് നേഹ സിങ്. 870,000-ത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരും 150,000 ട്വിറ്റർ ഫോളോവേഴ്‌സും 69,000 ഇസ്റ്റാഗ്രാം ഫോളോവേഴ്‌സുമുള്ള നേഹ സിങ് റാത്തോഡ് സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്. ഭോജ്പുരിയിൽ പാടുന്ന അവർ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ നിരവധി ഗാനങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.