പത്തനംതിട്ട: മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണമാല മോഷ്ടിച്ച നാടോടി സംഘത്തിലെ മൂന്നാം പ്രതിയെ മലയാലപ്പുഴ പോലീസ് ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിഞ്ഞുവരുന്ന തമിഴ്നാട് തിരുവല്ലൂര്‍ പൊളിവാക്കം വൈഷ്ണവി നഗര്‍ ഇളയരാജയുടെ ഭാര്യ മധു എന്ന രതി (40) യെയാണ് കോടതി ഉത്തരവ് പ്രകാരം എസ്.ഐ വി.എസ് കിരണിന്റെ നേതൃത്വത്തില്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയശേഷംകോടതിയില്‍ തിരികെ ഹാജരാക്കി.

ഒന്നും രണ്ടും പ്രതികള്‍ കേസെടുത്ത് ദിവസങ്ങള്‍ക്കകം അറസ്റ്റിലായിരുന്നു. തമിഴ് നാട് വെള്ളാച്ചി പള്ളിവാസല്‍ കോട്ടൂര്‍ ഡോര്‍ നമ്പര്‍ 75 ല്‍ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്നാട് രാജപാളയം തെന്‍ഡ്രല്‍ നഗര്‍ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാള്‍(42) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ജൂണ്‍ ഒന്നിന് രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചു കടന്നത്. പത്തനംതിട്ട തോന്ന്യാമല പട്ടംതറ കിഴക്കേക്കര വീട്ടില്‍ സുധാ ശശിയുടെ മൂന്നു ഗ്രാം താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ് നഷ്ടമായത്, 3,15,000 രൂപവിലവരും.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളെന്നു സംശയിക്കുന്ന സ്ത്രീകള്‍ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് ഇതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നീങ്ങി. രതി, മധു, അനു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൂന്നാം പ്രതി, സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലക്കാട് തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ് ശ്രമകരമായ അന്വേഷണത്തിലൂടെ രണ്ടു പ്രതികളെ പിടികൂടിയത്. മോഷ്ടാക്കളെ റെനോള്‍ട് കാറുമായാണ് കസ്റ്റഡിയില്‍ എടുത്തത്. മൂന്ന് മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തുവെങ്കിലും മോഷണ മുതലകള്‍ കണ്ടെത്താനായില്ല.

വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണം, മൂന്നാം പ്രതി രതി മുഖേന വിറ്റതായും, കിട്ടിയ പണം മൂവരും പങ്കു വച്ചതായും സമ്മതിച്ചു. ഇവരുടെയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിരുന്നു. ഭക്തജനത്തിരക്കുള്ള ഞായറാഴ്ച ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിനുള്ളില്‍ കയറി ഭക്തരുടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷണം നടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ എത്തിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഒന്നാംപ്രതി തൃത്താല, വടക്കാഞ്ചേരി, നെന്മാറ പോലീസ് സ്റ്റേഷനുകളിലും, രണ്ടാം പ്രതി പാലാരിവട്ടം കൊടുങ്ങല്ലൂര്‍ പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ മാരായ വിഎസ് കിരണ്‍, ബി പ്രസന്നന്‍ പിള്ള, ഗ്രേഡ് എസ് ഐ എ പി അജികുമാര്‍, എ എസ് ഐമാരായ സുബി, ശ്രീദേവി, എസ് സി പി ഓ അജിത് പ്രസാദ്, സിപിഓ മാരായ ജ്യോതിഷ് കുമാര്‍, ഡി അമല്‍രാജ്, എസ് അനില്‍, ആര്‍ അര്‍ജുന്‍, ആര്‍ അരുണ്‍ രാജ്, ആര്‍ വിഷ്ണുരാജ്, എം പ്രിയേഷ്, കെ ആര്‍ പ്രബീഷ് എന്നിവരാണുണ്ടായിരുന്നത്.

മൂന്നാം പ്രതി രതിയെ ഫോര്‍മല്‍ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. മലയാലപ്പുഴയിലെ കേസ് കൂടാതെ ഇവര്‍ക്ക് കേരളം തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ സ്റ്റേഷനുകളിലായി 17 ക്രിമിനല്‍ കേസുകളുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഒന്നൊഴികെ എല്ലാം കവര്‍ച്ചയ്ക്കും മോഷണത്തിനും രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ആര്യനാട്, ചോറ്റാനിക്കര, പാലക്കാട് നോര്‍ത്ത് ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കവര്‍ച്ച കേസുകളുള്ളത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ആര്യനാട് പോലീസ് എടുത്തതാണ് ഒരു കേസ്. തമിഴ്നാട്ടിലെ വിരണം, താഴമ്പൂര്‍, അമ്പലപ്പുഴ കുമരകം തിരുവല്ലം ചെര്‍പ്പുളശ്ശേരി കൊടുങ്ങല്ലൂര്‍ പേരാമംഗലം കണ്ണൂര്‍ ടൗണ്‍ തൃശ്ശൂര്‍ ഈസ്റ്റ് ഇരവിപുരം എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് മോഷണത്തിന് കേസുകളുള്ളത്. മൂന്ന് പ്രതികളെയും ഒരുമിച്ചു കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തുന്നതിന് പോലീസ് നടപടി കൈക്കൊള്ളും.